ചെന്നൈ∙ സിനിമാസ്റ്റൈലിൽ കൂട്ടുകാരന്റെ പിറന്നാളാഘോഷം നടത്തിയ ഗുണ്ടാസംഘം പൊലീസിന്റെ പിടിയിൽ. കൊലക്കേസിൽ ഉൾപ്പെടെ പിടികിട്ടാപ്പുള്ളികളായി വിലസിയിരുന്ന കൊടുംകുറ്റവാളികളാണ് ഒരൊറ്റ രാത്രി കൊണ്ട് അഴിക്കുള്ളിലായത്. ചെന്നൈയിലാണു സംഭവം. വിനു എന്ന ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു മറ്റുള്ളവർ. ഇവരിൽ 73 പേരെയാണു പൊലീസ് പിടികൂടിയത്. 35 കത്തികളും മൂന്നു വടിവാളും ഉൾപ്പെടെ വൻതോതിൽ ആയുധങ്ങളും പിടിച്ചെടുത്തു.
കഴിഞ്ഞദിവസം രാത്രി ചൂളൈമേട്ടിൽ പിറന്നാളാഘോഷം ‘തലയ്ക്കു’ പിടിച്ചതോടെ എൺപതോളം ഗുണ്ടകൾ സമീപത്തെ അമ്പത്തൂർ ഔട്ടർ റിങ് റോഡിലേക്കിറങ്ങി, ഗതാഗത ‘നിയന്ത്രണം’ ഏറ്റെടുത്തു. കത്തിയും വാളുമെല്ലാം കയ്യിലേന്തിയായിരുന്നു പരാക്രമം. നാട്ടുകാർ വിളിച്ചറിയിച്ചതിനെത്തുടർന്നു പൊലീസെത്തി. ഇതിനിടെ ചിലർ ഓടി രക്ഷപ്പെട്ടു. 73 പേർ മദ്യലഹരിയിലായതിനാൽ ഓട്ടത്തിന്റെ വേഗവും ദൂരവും കുറവായിരുന്നു. പൊലീസിന് എളുപ്പത്തിൽ പിടികൂടാനുമായി
ഇവരെത്തിയ 38 ബൈക്കുകളും എട്ടു കാറുകളും പൊലീസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ നിലവിലുണ്ട്. മറ്റുള്ളവരിൽ മിക്കവർക്കെതിരെയും കൊലക്കുറ്റവും മോഷണക്കുറ്റവുമുണ്ട്. മൂന്ന് അസി. കമ്മിഷണർമാരും രണ്ട് ഇൻസ്പെക്ടർമാരും 21 എസ്ഐമാരും ഉൾപ്പെടെയുള്ള സംഘമാണു ഗുണ്ടകളെ പിടികൂടിയത്.