ന്യൂഡൽഹി∙ ഇന്ത്യൻ മുസ്‍ലിംകളെ ‘പാക്കിസ്ഥാനി’ എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീൻ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. പാർലമെന്റിൽ സംസാരിക്കവേയാണു ഒവൈസി ഈ ആവശ്യം ഉന്നയിച്ചത്.
‘ഇന്ത്യൻ മുസ്‍ലിംകളെ പാക്കിസ്ഥാനികൾ എന്നു വിളിക്കുന്നവരെ ശിക്ഷിക്കാൻ നിയമം കൊണ്ടുവരണം. കുറ്റക്കാരെ മൂന്നു വർഷം ജയിലിൽ അടയ്ക്കണം.’– ഒവൈസി പറഞ്ഞു. അതേസമയം, ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ഇത്തരം നിയമം കൊണ്ടുവരാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദലി ജിന്നയുടെ ‘രണ്ടു രാജ്യം’ എന്ന ആവശ്യത്തെ നിരാകരിച്ചവരാണ് ഇന്ത്യയിലെ മുസ്‍ലിംകൾ. പക്ഷേ, ഇപ്പോഴും പുറമേ നിന്നുള്ളവരാണെന്ന രീതിയിലാണു മുസ്‍ലിംകളെ കാണുന്നതെന്നും ഒവൈസി അഭിപ്രായപ്പെട്ടു.