Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മാണിക്യമലരായ പൂവി' സുപ്രീം കോടതിയിൽ; നാളെ വാദം കേൾക്കും

Supreme Court Priya സുപ്രീം കോടതി,നടി പ്രിയ പ്രകാശ് വാരിയർ

ന്യൂഡൽഹി∙ 'ഒരു അഡാറ് ലവ്' സിനിമയിലെ 'മാണിക്യമലരായ പൂവി' പാട്ടിനെതിരെ കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ടു യുവനടി പ്രിയ പ്രകാശ് വാരിയർ സമർപ്പിച്ച ഹർജിയിൽമേല്‍ അടിയന്തരമായി വാദം കേൾക്കുമെന്നു സുപ്രീം കോടതി. പ്രിയയുടെ പരാതിയിൽ കോടതി നാളെ വാദം കേൾക്കും. അടിയന്തരമായി വാദം കേൾക്കണമെന്ന പ്രിയയുടെ അഭിഭാഷകൻ ഹാരിസ് ബീരാന്റെ അഭ്യർഥന പരിഗണിച്ചാണു കോടതി നിലപാടെടുത്തത്.

പ്രിയയ്ക്കു പുറമേ, സംവിധായകൻ ഒമർ ലുലുവും കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ ഒമറിനു തെലങ്കാന പൊലീസ് നോട്ടിസ് അയച്ചിരുന്നു.‘മാണിക്യമലരായ പൂവി’ എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു ഇസ്‍ലാമിനെ അധിക്ഷേപിക്കുന്നതാണെന്നാണ് ആരോപണം. നായിക പ്രിയ പ്രകാശ് വാരിയർക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരൻ സമിതി എന്ന സംഘടനയും പരാതി നൽകിയിരുന്നു.

ഗാനരംഗത്തിൽ അഭിനയിച്ച പ്രിയ, സംവിധായകൻ ഒമർ ലുലു, നിർമാതാവ് എന്നിവർക്കെതിരെ കേസെടുക്കണം എന്നാണു മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ ആവശ്യം. വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയിൽനിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം പിൻ‌വലിച്ചു.