സിപിഎം കണ്ണൂരിലെ ഗുണ്ടാപ്പടയുടെ ബലിഷ്ഠ കരങ്ങൾക്കുള്ളിൽ: കുമ്മനം

തിരുവനന്തപുരം∙ ജനാധിപത്യം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ മാനവിക മൂല്യങ്ങൾ ആഗ്രഹിക്കുന്ന ഒരാൾക്കും പ്രവർത്തിക്കാനാകാത്ത പാർട്ടിയായി കേരളത്തിലെ സിപിഎം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂരിലെ ഗുണ്ടാപ്പടയുടെ ബലിഷ്ഠ കരങ്ങൾക്കുള്ളിലാണ് സിപിഎം ഇവിടെ. പാര്‍ട്ടി നേതൃത്വത്തിനു പോലും നിയന്ത്രിക്കാനാകാത്ത വിധം കണ്ണൂര്‍ ലോബി ഇന്നു സിപിഎമ്മിനെ വരിഞ്ഞു മുറുക്കിയിരിക്കുകയാണെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ കുമ്മനം വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:

നെഹ്റുവിനുശേഷം ഇഎംഎസ് ചെങ്കോട്ടയിൽ ചെങ്കൊടി ഉയർത്തുമെന്നു വീമ്പിളിക്കിയ സിപിഎം പാർട്ടി ഇന്നു ശത്രുവാര് മിത്രമാര് എന്നു തിരിച്ചറിയാനാകാതെ ഉഴറുകയാണ്. ഈ സാഹചര്യത്തിലാണ് ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം വ്യാഴാഴ്ച തൃശൂരിൽ തുടങ്ങുന്നത്. ചൈനീസ് ബന്ധത്തിന്‍റെയും കോൺഗ്രസുമായുള്ള സമീപനത്തിന്‍റെയും പേരിൽ നെടുകെ പിളർന്ന പാർട്ടി ഇന്ന് അതേ കാരണത്തിൽ മറ്റൊരു പിളർപ്പിന്‍റെ വക്കിലാണ്. 1964ൽ 32 പേരാണ് എതിർപ്പുമായി പാർട്ടി വിട്ടതെങ്കിൽ 2017ൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ കോൺഗ്രസ് വിധേയത്വത്തിനെതിരെ 55 പേരാണു രംഗത്തു വന്നിരിക്കുന്നത്. പാർട്ടി ബംഗാൾ - കേരളാ ഘടകങ്ങളായി ചേരി തിരിഞ്ഞിരിക്കുന്ന അപൂർവ സാഹചര്യവും നിലവിലുണ്ട്. കേന്ദ്രകമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അവിശ്വാസം രേഖപ്പെടുത്തിയ ജനറൽ സെക്രട്ടറിക്ക് ആ സ്ഥാനത്തു തുടരാനുള്ള യോഗ്യതയുണ്ടോ?

കേവലം രണ്ടു സംസ്ഥാനങ്ങളിൽ മാത്രം ഭരണമുള്ള പാർട്ടി ഇന്നു ത്രിപുരയിൽനിന്നും ബഹിഷ്കൃതമാകുന്നതിന്‍റെ വക്കിലാണ്.

അൽപ്പമെങ്കിലും സ്വാധീനമുള്ള കേരളത്തിലാകട്ടെ, കണ്ണൂരിലെ ഗുണ്ടാപ്പടയുടെ ബലിഷ്ഠ കരങ്ങൾക്കുള്ളിലുമാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ മാനവിക മൂല്യങ്ങൾ ആഗ്രഹിക്കുന്ന ഒരാൾക്കും പ്രവർത്തിക്കാനാകാത്ത പാർട്ടിയായി കേരളത്തിലെ സിപിഎം മാറിയെന്നു സമ്മതിക്കുമല്ലോ? പാര്‍ട്ടി നേതൃത്വത്തിനു പോലും നിയന്ത്രിക്കാനാകാത്ത വിധം കണ്ണൂര്‍ ലോബി ഇന്നു സിപിഎമ്മിനെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. വിളവു തിന്നുന്ന വേലിയാണ് ഇതിനു കാരണം. അണികൾക്കു ലാളിത്യവും അച്ചടക്കവും പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തിയ നേതാക്കള്‍ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അടവു നയത്തിലൂടെ കമ്യൂണിസത്തിനു പുത്തൻ ഭാഷ്യം രചിച്ചു. കൊല്ലാനും കൊല്ലപ്പെടാനും അണികൾ, ഭരണത്തണലിൽ തടിച്ചു കൊഴുക്കുന്ന നേതാക്കൾ. പാർട്ടിയിലെ ഈ അവസ്ഥയെ ആത്മാഭിമാനമുള്ള പ്രവർത്തകർ തൃശൂർ സമ്മേളനത്തിൽ ചോദ്യം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

കേരളത്തിലെ പാർട്ടിയിൽനിന്ന് പൊതുസമൂഹവും പാർട്ടി അണികളും ഉത്തരം തേടുന്ന ചില ചോദ്യങ്ങളുണ്ട്. ഇവയ്ക്കു സംസ്ഥാന സമ്മേളനത്തിൽനിന്ന് ഉത്തരം കിട്ടുമെന്നാണു പ്രതീക്ഷ.

1. പാര്‍ട്ടിയെയും സഖാക്കളെയും നേർവഴിക്കു നടത്താൻ 2013-ല്‍ പാലക്കാട് ചേർന്ന പാര്‍ട്ടി പ്ലീനം കൈക്കൊണ്ട ഏതെങ്കിലും ഒരു തീരുമാനം സംസ്ഥാന സെക്രട്ടറിയടക്കം നടപ്പാക്കിയിട്ടുണ്ടോ?

2. ഗുണ്ടായിസവും ധാർഷ്ട്യവും മാത്രം കൈമുതലായിട്ടുള്ള ഇപ്പോഴത്ത സിപിഎം നേതാക്കൾ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ചത് എങ്ങനെ?

3. പാർട്ടിക്കു ലെവി കൊടുത്തതിനുശേഷവും കോടികൾ സമ്പാദിക്കാൻ സിപിഎമ്മിനു എന്താണു വരുമാനം?

4. പാർട്ടി സെക്രട്ടറിയുടെ മക്കളുടെ പേരിലുണ്ടായ സാമ്പത്തിക തട്ടിപ്പിന്‍റെ പിന്നമ്പുറക്കഥകൾ എന്താണ്?

5. കോടിയേരി ബാലകൃഷ്ണന്‍റെ രണ്ടു മക്കൾ വിദേശത്തു നടത്തുന്ന വ്യവസായം എന്താണെന്ന് അണികളോടെങ്കിലും വിശദീകരിക്കുമോ?

6. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള നേതാക്കളുടെ മക്കള്‍ വിദേശത്തു വൻകിട വ്യവസായ ഗ്രൂപ്പുകളുടെ തലപ്പത്ത് എത്തിയതെങ്ങനെ?

7. ഭൂപരിഷ്കരണം നടപ്പാക്കിയെന്നു വീമ്പിളിക്കുന്ന പാർട്ടിയുടെ ടിക്കറ്റിൽ നൂറുകണക്കിന് ഏക്കർ ഭൂമി സ്വന്തമായുള്ളവർ എങ്ങനെ എംഎൽഎമാരായി?

8. കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്നു പറയുന്ന പാർട്ടി പ്രതികള്‍ക്കായി കേസ് നടത്തുന്നതും പണപ്പിരിവു നടത്തുന്നതും എന്തിന്?

9. കൊലക്കേസിൽ കോടതി ശിക്ഷിച്ച കുഞ്ഞനന്തൻ എങ്ങനെ വീണ്ടും പാര്‍ട്ടി ഭാരവാഹിയായി?

10. ശത്രുരാജ്യമായ ചൈനയെയും ഏകാധിപതിയായ ഉത്തര കൊറിയൻ ഭരണാധികാരിയെയും പുകഴ്ത്തുന്ന നേതാക്കളുടെ കൂറ് ആരോടാണ്?

11. അഴിമതിക്കാരനെന്നു മുദ്രകുത്തി ഒറ്റപ്പെടുത്തിയ കെ.എം. മാണിയെ ഇപ്പോൾ വിശുദ്ധനായി പ്രഖ്യാപിച്ചു പാർട്ടി സമ്മേളനത്തിലേക്കു ക്ഷണിക്കാനുള്ള കാരണം എന്താണ്?

12. ത്രിപുരയിലും ബംഗാളിലും കോൺഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഎം കേരളത്തിൽ എന്തുകൊണ്ടാണ് അവരുമായി കൂട്ടുചേരാത്തത്?

13. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനു വോട്ടു മറിക്കുന്ന കീഴ്‌വഴക്കം അവസാനിപ്പിക്കുമോ?

14. കേരളത്തിലെ കയ്യേറ്റക്കാരായ ഭൂമാഫിയയുമായി പാർട്ടി നേതാക്കൾക്കുള്ള ബന്ധം വിശദീകരിക്കാൻ സാധിക്കുമോ?

15. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ തീവ്രവാദികളുടെ ഒളിത്താവളമായി മാറുന്നതിന്‍റെ കാരണം വിശദീകരിക്കുമോ?

16. സിപിഎം ഭരണത്തിൽ സ്ത്രീകളും പട്ടികജാതി പട്ടികവർഗക്കാരും മറ്റു പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളും കൊല ചെയ്യപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതു എന്തു കൊണ്ടാണ്??

ഇങ്ങനെ ഉത്തരം കിട്ടേണ്ടതായ നിരവധി ചോദ്യങ്ങൾ ഇനിയുമുണ്ട്. വിസ്താര ഭയത്താൽ അവ ഇവിടെ പ്രതിപാദിക്കുന്നില്ല. മുൻപു പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരുന്ന ഗതികേടിലാണ് ഇന്നു സിപിഎം. അധികാരത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും ഗർവിൽ പുളയുന്ന നേതാക്കൾക്കും പാർട്ടിക്കും മുന്നോട്ടുവയ്ക്കാൻ ഒരു ബദൽ ഇല്ലാതായിട്ടു കാലം കുറേയായി. ഈ സമ്മേളനത്തിലും അതിന് മാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ചോരക്കൊതിയൻമാരും മാഫിയകളും നയിക്കുന്ന ഈ പാർട്ടിയുടെ കരാളഹസ്തങ്ങളിൽനിന്ന് ആത്മാഭിമാനമുള്ള പ്രവർത്തകർ പുറത്തു വരണമെന്ന് അഭ്യർത്ഥിക്കുന്നു.