സിപിഐയെ ഉന്നമിട്ട് കെ.എം. മാണി; യുഡിഎഫ് പിന്തുണയോടെ അടിയന്തര പ്രമേയം

തിരുവനന്തപുരം∙ നിയമസഭയില്‍ സിപിഐയെ ഉന്നമിട്ട് കെ.എം. മാണി. പൊന്തന്‍പുഴ വനഭൂമി കയ്യേറ്റ വിഷയത്തില്‍ വനം മന്ത്രിക്കെതിരെ മാണി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. യുഡിഎഫ് പിന്തുണയോടെയാണ് അടിയന്തര പ്രമേയത്തിനു മാണി നോട്ടിസ് നല്‍കിയത്. പൊന്തന്‍പുഴ വനമേഖലയിലെ ഒരു ഭാഗം സ്വകാര്യ വ്യക്തികള്‍ക്കു കൈമാറാന്‍ വനം മന്ത്രി ഉത്തരവിട്ടതിനെതിരെയാണ് മാണി അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്.

വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കരുതെന്നും സിപിഎം എംഎല്‍എ ചിറ്റയം ഗോപകുമാര്‍ ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ ആ വാദം തള്ളി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നുവെന്നു സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

അതേസമയം, പൊന്തൻപുഴ വനമേഖലയില്‍ കൈവശ രേഖയുള്ള കർഷകരെ കുടിയിറക്കില്ലെന്ന് അടിയന്തര പ്രമേയത്തിനു മറുപടിയായി വനം മന്ത്രി നിയമസഭയെ അറിയിച്ചു. കൈവശ രേഖയുള്ളവർക്കു പട്ടയം നൽകാനാണു സർക്കാർ തീരുമാനമെന്നും ഹൈക്കോടതിയിലെ കേസ് നടത്തിപ്പിൽ സർക്കാരിനു വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.