നിക്ഷേപം നടത്താൻ പറ്റിയ ഇടമാണ് ഇന്ത്യയെന്ന കാഴ്ചപ്പാട് സൈന്യം നൽകുന്നു: സൈനിക മേധാവി

ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി∙ സൈന്യത്തിന്റെ ബജറ്റിന്റെ ഭൂരിഭാഗവും രാജ്യത്തിന്റെ വികസനത്തിനായാണ് ഉപയോഗിക്കുന്നതെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്കൂളുകളും ആശുപത്രികളും കെട്ടിപ്പൊക്കുന്നതിനും മറ്റുമാണ് ഉപയോഗിക്കുന്നത്.

അതിർത്തി സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യത്തിനാകുമെന്ന വിശ്വാസമാണ് വിദേശ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നതെന്നും റാവത്ത് കൂട്ടിച്ചേർത്തു. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ (ജെജിയു) രാജ്യത്തെ കെട്ടിപ്പൊക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.

‘മനുഷ്യത്വമുള്ള സൈന്യമാണ് ഇന്ത്യയുടേത്. ഭീകരരുടെ ഭീഷണി തികച്ചും പ്രഫഷനലായാണ് സൈന്യം നേരിടുന്നത്. നവീന സാങ്കേതികവിദ്യയിലെ വളർച്ചയോട് സൈന്യം ചേർന്നുനിന്നേ മതിയാകൂ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ളവയുടെ വരവോടെ ഭാവിയിലെ വെല്ലുവിളികൾ നേരിടണമെങ്കിൽ ഇതൊക്കെ അത്യാവശ്യമാണ്.

ഇന്ത്യയിൽ സൈന്യം സംഘർഷങ്ങളെ മാത്രമല്ല നേരിടുന്നത്, രാജ്യത്തിന്റെ വികസനത്തിലും സൈന്യം സംഭാവന നൽകുന്നു. അതിർത്തി കാക്കുക മാത്രമല്ല, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) പോലെ രാജ്യാന്തര തലത്തിൽ നിക്ഷേപങ്ങൾ നടത്താൻ പറ്റിയ സ്ഥലമാണ് ഇന്ത്യയെന്ന കാഴ്ചപ്പാടും സൈന്യം നൽകുന്നു’ – റാവത്ത് കൂട്ടിച്ചേർത്തു.േ