അരീക്കോട്∙ മലപ്പുറത്ത് വിവാഹത്തലേന്ന് യുവതി അച്ഛന്റെ കുത്തേറ്റു മരിച്ച സംഭവം ദുരഭിമാനക്കൊലപാതകമാണെന്ന് കണ്ടെത്തൽ. ദലിത് വിഭാഗത്തിൽപ്പെട്ടയാളെ മകൾ വിവാഹം കഴിച്ചാൽ കുടുംബത്തിന് അപമാനമാകുമെന്ന് കരുതിയതായി പിതാവ് രാജൻ പൊലീസിനു മൊഴി നൽകി. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജൻ മലപ്പുറം ഡിവൈഎസ്പിക്കു നൽകിയ മൊഴിയിൽ പറയുന്നു. പ്രതിയായ രാജനെ നാളെ കോടതിയിൽ ഹാജരാക്കും.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ മകൾ ആതിര(22)യെ പിതാവ് രാജൻ കുത്തിക്കൊലപ്പെടുത്തിയത്. താഴ്ന്ന ജാതിക്കാരുമായി വിവാഹത്തിനു സമ്മതിക്കില്ലെന്നു പറഞ്ഞായിരുന്നു കൊലപാതകം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം വെള്ളിയാഴ്ച ക്ഷേത്രത്തിൽ വച്ചു നടത്താനും നിശ്ചയിച്ചു. മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടു. തുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു. സംഭവശേഷം രണ്ടു കത്തികളുമായി രാജനെ പൊലീസ് പിടികൂടുകയായിരുന്നു.