ഫ്രാൻ‍സിൽ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്; ഭീകരൻ കൊല്ലപ്പെട്ടു, പിന്നിൽ ഐഎസ്

ഫ്രാൻസിൽ സൂപ്പർമാർക്കറ്റിനു സമീപം സുരക്ഷാസേന.

പാരിസ്∙ ഫ്രാൻസിൽ സൂപ്പർമാർക്കറ്റിലെത്തിയവരെ ബന്ദികളാക്കിയ ഭീകരൻ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഇയാളുടെ ആക്രമണത്തിൽ രണ്ടിടങ്ങളിലായി മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരുക്കേറ്റു. ഇവരിലൊരാളുടെ നില ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു.  

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഹെബ് നഗരത്തിലെ ‘സൂപ്പർ യു’ സൂപ്പർമാർക്കറ്റിൽ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെയുണ്ടായ വെടിവയ്പിലാണു രണ്ടു പേർ കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലേക്ക് എത്തുന്നതിനു മുൻപ് അക്രമി കാർക്കസണിൽ ഒരാളെ കൊലപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വാഹനം തട്ടിയെടുത്താണ് അക്രമി സൂപ്പർമാർക്കറ്റിലെത്തിയത്. 

ഗ്രനേഡുകളും കത്തികളും തോക്കുകളുമായിട്ടായിരുന്നു അക്രമിയുടെ വരവ്. സൂപ്പർമാർക്കറ്റിലുണ്ടായിരുന്നവർ സംഭവത്തെത്തുടർന്ന് ചിതറിയോടി. ശേഷിച്ച എട്ടു പേരെയാണ് അക്രമി ബന്ദികളാക്കിയത്. ഇതിനിടെ, 2015ലെ പാരിസ് ഭീകരാക്രമണത്തില്‍ പിടിയിലായ ഭീകരന്‍ സലാഹ് അബ്ദസ്‌ലാമിനെ വിട്ടയയ്ക്കണമെന്നു പ്രതി ആവശ്യപ്പെട്ടതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്നു മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അക്രമിയെ കൊലപ്പെടുത്താനായത്.

സംഭവം ഭീകരാക്രമണമാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും സ്ഥിരീകരിച്ചു.  സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണു കൊല്ലപ്പെട്ടവരിലൊരാൾ. മൊറോക്കോ വംശജനായ, ഏകദേശം 30 വയസ്സു തോന്നിക്കുന്ന യുവാവാണ് അക്രമത്തിനു പിന്നിലെന്നും മേയർ എറിക് മെനാസി അറിയിച്ചു. സംഭവത്തിൽ ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പെയും വിശദീകരണം നൽകി. മക്രോയുടെ നിർദേശ പ്രകാരം ആഭ്യന്തര മന്ത്രിയും സ്ഥലത്തെത്തി.

സംഭവത്തിന് അരമണിക്കൂർ മുൻപു സമീപ നഗരമായ കാർക്കസണിൽ നാലു പൊലീസുകാർക്കു നേരെ വെടിവയ്പുണ്ടായി. ഇതിനു പിന്നിലും സൂപ്പർ മാർക്കറ്റിലെ അക്രമിയാണ്. രാവിലെ വ്യായാമത്തിനിടെയായിരുന്നു കാറിലെത്തിയ ഭീകരൻ പൊലീസിനു നേരെ വെടിയുതിർത്തത്. ഒരാൾക്കു ചുമലിൽ വെടിയേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തു.