പന്തിൽ കൃത്രിമം: സ്മിത്തിനും വാർണറിനും ആജീവനാന്ത വിലക്കിന് സാധ്യത

സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും

കേപ്ടൗൺ (ദക്ഷിണാഫ്രിക്ക) ∙ ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് മൽസരത്തിനിടെ പന്തിൽ കൃത്രിമം കാട്ടാൻ കൂട്ടുനിന്ന ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണറിനും ആജീവനാന്ത വിലക്കു ലഭിക്കാൻ സാധ്യത. പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്റ്റീവ് സ്മിത്തിന് ഒരു ടെസ്റ്റ് മത്സരത്തിലെ സസ്പെൻഷനും മാർച്ച് ഫീയുടെ 100 ശതമാനം പിഴയുമാണു വിധിച്ചിരിക്കുന്നത്.

Read: പന്തു ചുരണ്ടി വിവാദത്തിലേക്ക്; ഓസ്ട്രേലിയയെ നാണം കെടുത്തിയ സംഭവം ഇങ്ങനെ - വിഡിയോ

എന്നാൽ ഇത്രയും വലിയ കൃത്യവിലോപം കാണിച്ചതിനു സ്മിത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണു വിലയിരുത്തൽ. പെരുമാറ്റച്ചട്ടങ്ങളിലെ ഗുരുതര ലംഘനങ്ങൾക്ക് ആജീവനാന്ത വിലക്കാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് നിയമത്തിലുള്ളത്. ഓസ്ട്രേലിയൻ സർക്കാരിനും ക്രിക്കറ്റ് ഭരണസമിതിക്കും സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന അഭിപ്രായമാണ്. അതിനാൽതന്നെ അസോസിയേഷന്റെ അന്വേഷണത്തിനു ശേഷം ഇരുതാരങ്ങൾക്കും വിലക്കേർപ്പെടുത്തുമെന്നാണു വിലയിരുത്തൽ.

Read: ലോക ക്രിക്കറ്റിനെ നാണംകെടുത്തി ഓസ്ട്രേലിയ

താരങ്ങളിൽനിന്നും പരിശീലകനിൽനിന്നും വിവരങ്ങൾ തേടുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ ഇയാൻ റോയിയും ടീം പെർഫോമൻസ് മാനേജർ പാറ്റ് ഹോവാർഡും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം ക്രിക്കറ്റ് ബോർഡിന്റെ ഏറ്റവും വലിയ ശിക്ഷ നൽകണമെന്ന് ഇയാൻ റോയി ശുപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്.

Read: ഓസ്ട്രേലിയയുടെ ‘ചതിപ്പന്തുകളി’

മൽസരശേഷം ബാൻക്രോഫ്റ്റുമൊന്നിച്ചു പത്രസമ്മേളനത്തിനെത്തിയ സ്മിത്ത് തെറ്റു സംഭവിച്ചുവെന്നും മൽസരം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ നടത്തിയ ‘അറ്റകൈ’ പ്രയോഗമായിരുന്നു അതെന്നും തുറന്നു സമ്മതിച്ചിരുന്നു. അതിനാൽ തന്നെ കടുത്ത നടപടികൾക്കുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.