ഷുഹൈബിനെ പേപ്പട്ടിയെന്നു വിളിച്ച സിപിഎം പശ്ചാത്തപിക്കേണ്ടി വരും: ആന്റണി

കണ്ണൂർ എടയന്നൂരിലെത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഷുഹൈബിന്റെ പിതാവ് മുഹമ്മദിനെ ആശ്ലേഷിക്കുന്നു. ചിത്രം: എം.ടി. വിധുരാജ്

കണ്ണൂര്‍∙ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ പേപ്പട്ടിയെന്നു വിളിച്ചു പ്രകടനം നടത്തിയ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. നിഷ്ഠൂരമായി കൊലപ്പെടുത്തിയ ശേഷവും ഷുഹൈബിനെ സിപിഎം അധിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ സിപിഎം പശ്ചാത്തപിക്കേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. 

മട്ടന്നൂരിൽ ഷുഹൈബിന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരോപകാരിയായൊരു യുവാവിനെ അറുത്തുമുറിച്ചു കൊലപ്പെടുത്തിയിട്ടും പശ്ചാത്താപം തോന്നാത്ത പ്രസ്ഥാനമാണു കണ്ണൂരിലെ കമ്യൂണിസ്റ്റ് പാർട്ടി. വികാരാവേശത്തിൽ ചിലപ്പോൾ കൊലപാതകങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷേ ഷുഹൈബിനെ വധിച്ചതു വികാരാവേശത്തിലല്ല. 

കണ്ണൂർ എടയന്നൂരിലെത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഷുഹൈബിന്റെ വീട്ടില്‍. ചിത്രം: എം.ടി. വിധുരാജ്

ഉന്നത നേതൃത്വങ്ങളുടെ അറിവോടെ ദിവസങ്ങൾക്കു മുൻപേ ആസൂത്രണം ചെയ്താണു ഷുഹൈബിനെ കൊലപ്പെടുത്തിയത്. അതിനു ശേഷവും പ്രദേശത്തു കോൺഗ്രസ് പ്രവർത്തകർക്കെതിരെ സിപിഎമ്മിന്റെ ഭീഷണി നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ ഒരു പ്രകടനം നടന്നതായി അറിഞ്ഞു. അതിൽ ഷുഹൈബിനെതിരെ വിളിച്ച മുദ്രാവാക്യത്തിലെ വാക്കുകൾ ഞാൻ ആവർത്തിക്കുന്നില്ല. ഇതിനെല്ലാം സിപിഎം പശ്ചാത്തപിക്കേണ്ടി വരും–ആന്റണി പറഞ്ഞു. കഴിഞ്ഞയാഴ്ച ഷുഹൈബിന്റെ വസതിക്കു സമീപത്തു കൂടി സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനത്തിലാണു ഷുഹൈബിനെ പേപ്പട്ടിയെന്നു വിശേഷിപ്പിച്ചു മുദ്രാവാക്യം മുഴക്കിയത്.