സർവീസ് ചട്ട ലംഘനം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍

ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം ∙ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് നടപടി. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരിൽ അഖിലേന്ത്യാ സർവീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്പെന്‍ഷന്‍.

പുസ്തകത്തിലെ പാറ്റൂർ, ബാർക്കോഴ, ബന്ധുനിയമനക്കേസുകൾ സംബന്ധിച്ച പരാമർശങ്ങൾ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നിർദേശപ്രകാരമാണു നടപടി.

കഴിഞ്ഞ അഴിമതിവിരുദ്ധ ദിനത്തിലെ സർക്കാർവിരുദ്ധ പരാമർശത്തിന്റെ പേരിൽ കുറ്റപത്രം നൽകുകയും ജേക്കബ് തോമസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ അന്വേഷണത്തിനു കമ്മിഷനെ നിയമിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് അഴിമതിക്കെതിരെ മിണ്ടാൻ പേടിയാണ്, ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു തുടങ്ങിയ പരാമർശങ്ങളുടെ പേരിലായിരുന്നു ജേക്കബ് തോമസിനെ നേരത്തെ സസ്പെൻഡ് ചെയ്തത്.