'ശ്രീജിത്തിന് ചികിൽസ നൽകിയില്ല'; ഡോക്ടർക്കെതിരെ കുടുംബം

കൊച്ചി∙ വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരെ ആരോപണവുമായി ശ്രീജിത്തിന്റെ കുടുംബം. ശ്രീജിത്തിനെ വിശദമായി പരിശോധിക്കാതെ ഡോക്ടർ വെള്ളപ്പേപ്പറിൽ ഒപ്പിട്ടു നൽകുകയായിരുന്നുവെന്ന് ഭാര്യ അഖില ആരോപിച്ചു. ഡോക്ടർക്കെതിരെ കർശന നടപടി വേണമെന്നാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം.

ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് മെഡിക്കൽ പരിശോധന നടത്തിയ പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ആരോപണമുയരുന്നത്. ഡോക്ടറുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആരോപിച്ചു. പൊലീസ് കസ്റ്റഡിയിൽ ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ വിശദമായി പരിശോധിക്കാൻ ഡോക്ടർ തയാറായില്ല. 

ഡോക്ടർ യഥാവിധം പരിശോധിച്ച് വിദഗ്ധ ചികിൽസയ്ക്കു നിർദേശിച്ചിരുന്നെങ്കിൽ ശ്രീജിത് ജീവനോടെ ഉണ്ടായിരുന്നേനെയെന്ന് അഖില പറയുന്നു. ഡോക്ടറേയും കേസിൽ പ്രതിചേർക്കണമെന്നാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം.