ഫെയ്സ്ബുക്കിനു പിന്നാലെ ട്വിറ്ററിലും ഡേറ്റാ ചോർച്ച; വില്ലൻ അലക്സാണ്ടർ കോഗൻ

ഫെയ്സ്ബുക്, ട്വിറ്റർ ലോഗോകൾ.

ലണ്ടൻ∙ ഫെയ്സ്ബുക്കിനു പിന്നാലെ ഡേറ്റാ ചോർത്തൽ വിവാദത്തിലേക്കു ട്വിറ്ററും. ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കിൽനിന്നു വിവരങ്ങൾ ശേഖരിച്ചതിനു സമാന രീതിയിലാണു ട്വിറ്ററിലും വിവരച്ചോർച്ച നടന്നതെന്നാണു റിപ്പോർട്ടുകൾ.

കേംബ്രി‍ജ് സർവകലാശാലയിലെ ഗവേഷകൻ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച 'ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്' എന്ന മൂന്നാംകക്ഷി ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങൾ ചോർത്തിയത്. ഇതേ കോഗൻ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്‌ആര്‍)എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് ‘ദ് സൺഡേ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈൽ ചിത്രങ്ങള്‍, പോസ്റ്റു ചെയ്ത ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവയാണു കോഗന്‍ സ്വന്തമാക്കിയത്.

എത്രപേരുടെ വിവരങ്ങളാണു ജിഎസ്‌ആര്‍ സ്വന്തമാക്കിയതെന്നു വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ‘ബ്രാൻഡ് റിപ്പോർട്ട്’, ‘സർവേ എക്സ്റ്റെൻഡർ ടൂൾസ്’ തുടങ്ങിയ ആവശ്യങ്ങൾക്കായാണു വിവരങ്ങൾ ശേഖരിച്ചതെന്നും ട്വിറ്റർ നയങ്ങൾ മറികടന്നിട്ടില്ലെന്നും വാദമുണ്ട്. ഉപയോക്താക്കൾ പങ്കിടുന്ന ‘പൊതു അഭിപ്രായങ്ങൾ’ ശേഖരിക്കാൻ കമ്പനികൾക്കും സംഘടനകൾക്കും പണം വാങ്ങി ട്വിറ്റർ അനുവാദം നൽകിയിട്ടുണ്ട്. ഇവ പരസ്യങ്ങൾക്കും ബ്രാൻഡിങ്ങിനുമാണ് ഉപയോഗിക്കുന്നതെന്നു ട്വിറ്റർ പറയുന്നു.

തങ്ങളുടെ നിയമങ്ങൾ അനുസരിക്കുന്നതിനാലാണ് കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇപ്പോഴും ട്വിറ്ററിൽ തുടരാനാവുന്നതെന്നും കമ്പനി വക്താവ് വ്യക്തമാക്കി. രാഷ്ട്രീയ പരസ്യങ്ങൾക്കു ട്വിറ്ററിനെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജിഎസ്ആറിൽ നിന്നു യാതൊരു ഡേറ്റയും കൈപ്പറ്റിയിട്ടില്ലെന്ന് കേംബ്രിജ് അനലിറ്റിക്ക വക്താവ് പറഞ്ഞു. വിവര വിശകലന സ്ഥാപനമാണു കേംബ്രിജ് അനലിറ്റിക്കയെന്നും രാഷ്ട്രീയ നിലപാടുകൾ മാറ്റിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ഫെയ്സ്ബുക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു നഷ്ടപ്പെട്ടത്. ഏറ്റവുമധികം യുഎസിൽ; 7.06 കോടി പേർ. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ നഷ്ടമായ ഇന്ത്യ ഇക്കാര്യത്തിൽ ഏഴാം സ്ഥാനത്താണ്. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരമാണു ചോർത്തിയത്.