പ്ലസ്ടു ഫലം: ജയം 83.75%; കൂടുതൽ കണ്ണൂരിൽ, കുറവ് പത്തനംതിട്ടയിൽ

വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 83.75% പേർ വിജയിച്ചു. 3,09,065 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കണ്ണൂരിൽ (86.75%), കുറവ് പത്തനംതിട്ടയിൽ (77.16%). വൊക്കേഷനൽ ഹയർസെക്കൻഡറി (വിഎച്ച്എസ്ഇ) വിഭാഗത്തിൽ 90.24% പേരാണു വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണു ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 83.37 ആയിരുന്നു വിജയശതമാനം.

14,375 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചപ്പോൾ 180 കുട്ടികൾ മുഴുവൻ മാർക്കും നേടി. മലപ്പുറത്താണ് ഏറ്റവും കൂടുതൽ എ പ്ലസുകൾ ലഭിച്ചത്. കുറവു പത്തനംതിട്ടയിലും. ഏറ്റവും കൂടുതൽ വിദ്യാർഥികളെ (834 പേർ) പരീക്ഷയ്ക്കിരുത്തിയത് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, പട്ടം, തിരുവനന്തപുരം ആണ്. 79 സ്കൂളുകൾ നൂറുമേനി വിജയം സ്വന്തമാക്കി.

സേ പരീക്ഷ ജൂൺ അഞ്ചുമുതൽ 12 വരെ നടത്തും. പുനർ‌മൂല്യനിർണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. പ്ലസ് ടു ക്ലാസുകൾ ജൂൺ ഒന്നിനു തുടങ്ങും.

ഫലം അറിയുന്ന വെബ്സൈറ്റുകൾ: www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in

മൊബൈൽ ആപ്ലിക്കേഷനുകൾ: PRD live, Saphalam 2018, iExaMS