ഹോമിയോ മരുന്നല്ല, ഈ കുപ്പിയിൽ ലഹരിക്കുള്ള മരുന്നാണ് !

Representational image

തൃശൂർ ∙ ഹോമിയോ മരുന്നു വിതരണ സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ചു വിൽപന നടത്തിയ 1050 ലീറ്റർ  സ്പിരിറ്റ് എക്സൈസ് പിടികൂടി. ഹോമിയോ മരുന്നെന്ന വ്യാജേന ചെറിയ കുപ്പികളിലാക്കി സ്പിരിറ്റ് വിൽപന നടത്തിയിരുന്ന കൊല്ലം കരുനാഗപ്പിള്ളി  സ്വദേശി കോഞ്ചേരി കൃഷ്ണകുമാറിനെ (55) കസ്റ്റഡിയിലെടുത്തു.

പെട്ടികളിൽ പ്രത്യേകരീതിയിൽ പായ്ക്കു ചെയ്തു കാറിൽ ആവശ്യക്കാർക്കു സ്പിരിറ്റ് എത്തിക്കുകയായിരുന്നു കൃഷ്ണകുമാറിന്റെ പതിവെന്ന് എക്സൈസ് ഇന്‍സ്പെക്ടർ ജിജു ജോസ് പറഞ്ഞു. 25 കുപ്പികൾ വീതമുള്ള 80 പെട്ടികളിലായാണു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് ചേർത്ത് അനധികൃതമായി തയാറാക്കിയ മരുന്നുകളും കണ്ടെത്തി. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണു കൃഷ്ണക‍ുമാറിനെ പിടികൂടിയത്.