ഹരിയാനയിൽ ആശുപത്രിയിൽനിന്നു മടങ്ങിയ ഗർഭിണിയെ കൂട്ടമാനഭംഗം ചെയ്തു

Representative Image

ഗുരുഗ്രാം ∙ ആശുപത്രിയിൽനിന്നു പരിശോധന കഴിഞ്ഞു മടങ്ങിയ ഗർഭിണിയെ ഓട്ടോറിക്ഷയിൽവച്ച് കൂട്ടമാനഭംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിൽ ആറുമാസം ഗർഭിണിയായ 23 കാരി പെൺകുട്ടിയാണ് മേയ് 21 ന് അക്രമത്തിനിരയായത്. മനേസറിൽ ആശുപത്രിയിൽനിന്ന് ഒരു ഷെയർ ഓട്ടോയിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. ഡ്രൈവറും രണ്ടു യാത്രക്കാരുമാണ് അക്രമികൾ. പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്. 

ഭർത്താവുമൊത്ത് സൈക്കിളിൽ ആശുപത്രിയിലേക്കു പോയ യുവതി, ആരോഗ്യസ്ഥിതി മെച്ചമല്ലാതിരുന്നതിനാൽ മടക്കയാത്രയ്ക്ക് ഓട്ടോയിൽ കയറുകയായിരുന്നു. ഡ്രൈവർ നൽകിയ വെള്ളം കുടിച്ചതോടെ അബോധാവസ്ഥയിലായ യുവതിയെ ഡ്രൈവറും രണ്ടു യാത്രക്കാരും ചേർന്ന് പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു.

ബിഹാർ സ്വദേശിയായ യുവതി ഭർത്താവിനും ചെറിയ മകനുമൊപ്പം മനേസറിലാണ് താമസിക്കുന്നത്.