കനത്ത മഴയ്ക്കിടയിലും ചെങ്ങന്നൂരിൽ കനത്ത പോളിങ്; 2016നെ മറികടന്നു

ചെങ്ങന്നൂർ വോട്ടെടുപ്പിൽനിന്ന്. ചിത്രം: അരുൺ ജോൺ.

ചെങ്ങന്നൂർ ∙ കനത്ത മഴയ്ക്കിടയിലും ചെങ്ങന്നൂരിലെ വോട്ടർമാർക്ക് ആവേശം ചോർന്നില്ല. 2016ലെ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് രേഖപ്പെടുത്തി മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. 76.27 ആണ് ചെങ്ങന്നൂരിലെ അവസാന പോളിങ് ശതമാനം. വോട്ടെടുപ്പ് നടപടി 8.05ന് പൂര്‍ത്തിയായി. 

കഴി‍ഞ്ഞ വർഷം 74.36 ശതമാനം ആയിരുന്നു ആകെ പോളിങ്. 2009 മുതലുള്ള പോളിങ്ങിലെ ഉയർന്ന ശതമാനമാണ് ഇക്കുറി. ചെറിയ ഉരസലുകൾ ഉണ്ടായതല്ലാതെ പോളിങ് സമാധാനപരമായിരുന്നു. വലിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. 31നാണ് വോട്ടെണ്ണൽ.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ വിയോഗത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ, സീറ്റ് നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും ചരിത്രം മാറ്റാൻ എൻഡിഎയുമാണ് ഏറ്റുമുട്ടിയത്. ഡി. വിജയകുമാർ (യുഡിഎഫ്), സജി ചെറിയാൻ (എൽഡിഎഫ്), പി.എസ്. ശ്രീധരൻ പിള്ള (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.