ന്യൂഡൽഹി∙ ചെങ്ങന്നൂരിലെ പ്രചാരണത്തിൽ പങ്കെടുക്കുമ്പോൾ തന്നെ ചില ആശങ്കകൾ ഉണ്ടായിരുന്നതായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. അടുത്ത ചിലരുമായി ഇതു പങ്കുവച്ചിരുന്നു. അവസാന അടവെന്ന നിലയിൽ സംഘടിതമായ വർഗീയ കളി നടത്തിയാണു സിപിഎം വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥിയെ ആർഎസ്എസുകാരാനായി ചിത്രീകരിക്കാനാണു ശ്രമിച്ചത്. കോൺഗ്രസും യുഡിഎഫും പരാജയം വിലയിരുത്തും. സർക്കാർ വാർഷികത്തിന്റെ പേരിൽ മുഖ്യമന്ത്രി മതനേതാക്കളുടെ യോഗം വിളിച്ചതു ചെങ്ങന്നൂരിനു വേണ്ടിയാണ്. ഇതു കേരളത്തിൽ മുമ്പില്ലാത്ത രീതിയാണെന്നും ആന്റണി പറഞ്ഞു.
അതേസമയം, കെ.എം.മാണിയുടെ പിന്തുണ സഹായിച്ചുവെന്നാണു കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശദമായ കണക്കുകൾ ലഭിച്ചാലെ ഇക്കാര്യം വ്യക്തമാവു. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ ബിജെപി നിലംതൊടില്ലെന്നതിന്റെ തെളിവാണു മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പു ഫലമെന്നും ആന്റണി കൂട്ടിച്ചേർത്തു.