രാഷ്ട്രപതി ഭവന്‍ ക്വാർട്ടേഴ്സില്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

രാഷ്ട്രപതി ഭവൻ

ന്യൂഡൽഹി∙ രാഷ്ട്രപതി ഭവനിലെ സ്റ്റാഫ് ക്വാർട്ടേഴ്സില്‍ ജീവനക്കാരന്റെ അഞ്ചു ദിവസം പഴക്കമുള്ള മ‍ൃതദേഹം കണ്ടെത്തി. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ത്രിലോക് ചന്ദിന്റെ മൃതദേഹമാണ് അകത്തുനിന്നു പൂട്ടിയ മുറിക്കുള്ളിൽനിന്നു കണ്ടെത്തിയത്. മുറിയിൽനിന്നു ദുർഗന്ധമുയർന്നതിനെ തുടർന്ന് അയൽവാസികളുടെ പരാതിയിൽ പൊലീസെത്തി ക്വാർട്ടേഴ്സ് കുത്തിത്തുറക്കുകയായിരുന്നു.

ഇയാൾ‌ രാഷ്ട്രപതി ഭവനിലെ ജീവനക്കാര്‍ക്കുള്ള ക്വാർട്ടേഴ്സിലെത്തിയത് അടുത്ത കാലത്താണെന്നാണു സൂചന. മരണകാരണത്തെക്കുറിച്ചു കൃത്യമായ വിവരമില്ലെങ്കിലും ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചു. സാധാരണ മരണമാണു സംഭവിച്ചതെന്നു പ്രാഥമിക പരിശോധനയ്ക്കുശേഷം പൊലീസും വ്യക്തമാക്കി.