നൈജീരിയയെ വീഴ്ത്തി ക്രൊയേഷ്യ തുടങ്ങി; വിജയം 2–0 ന്

ഗോൾനേട്ടം ആഘോഷിക്കുന്ന ക്രൊയേഷ്യൻ താരങ്ങൾ. (ട്വിറ്റർ ചിത്രം)

കാലിനിൻഗ്രാഡ്∙ ഗ്രൂപ്പ് ഡിയിലെ രണ്ടാം മൽസരത്തിൽ നൈജീരിയയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് ഏകപക്ഷീയമായ രണ്ടു ഗോൾ വിജയം. നൈജീരിയൻ താരം ഒഗനകാരോ ഇറ്റേബോയുടെ സെൽഫ് ഗോളും (32), ലൂക്കാ മോഡ്രിച്ചിന്റെ പെനൽറ്റി ഗോളുമാണ് (72) ക്രൊയേഷ്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഡി ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതായി.

മൽസരത്തിന്റെ ഗതിക്ക് അനുകൂലമായി 32–ാം മിനിറ്റിലാണ് ക്രൊയേഷ്യ ലീഡ് നേടിയത്. നൈജീരിയൻ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഒഗനകാരോ ഇറ്റേബോയുടെ ദേഹത്തുതട്ടി പന്തു വലയിൽ കയറുകയായിരുന്നു. 72–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്രൊയേഷ്യ ലീഡുയർത്തി. ബോക്സിനുള്ളിൽ മാൻസൂക്കിച്ചിനെ വില്ല്യം ട്രൂസ്റ്റ് ഇകോങ് വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി ലൂക്കാ മോഡ്രിച്ചാണ് ഗോളാക്കി മാറ്റിയത്.