കോഴിക്കോട് ഉരുള്‍പൊട്ടൽ: അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി, മരണം 14

കട്ടിപ്പാറ കരിഞ്ചോല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ. ചിത്രം: അബു ഹാഷിം

കോഴിക്കോട് ∙ കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുൾപൊട്ടലിൽ കാണാതായവരിൽ അവസാനത്തെയാളുടെ മൃതദേഹവും കിട്ടി. ഇതോടെ ആകെ മരണസംഖ്യ 14 ആയി. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണു കണ്ടെത്തിയത്. നാളുകളായി തുടരുന്ന തിരച്ചിലിനും ഇതോടെ അവസാനമാകും.

അബ്ദുറഹിമാനും (60) മകൻ ജാഫറും(35) അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ജാസിമും(അഞ്ച്) നേരത്തേ മരിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു യൂണിറ്റുകൾ, പൊലീസ്, അഗ്നിരക്ഷാസേന എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ടായിരുന്നു.

ഉരുള്‍പൊട്ടലിൽ മരിച്ചവർ:

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാൻ, ഭാര്യ നഫീസ, മകൻ ജാഫർ, ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം, ജന്നത്ത്, കരിഞ്ചോല അബ്ദുൾ സലീമിന്റെ മക്കളായ ദിൽന ഷെറിൻ, മുഹമ്മദ് ഷഹബാസ്, കരിഞ്ചോല ഹസൻ, ഭാര്യ ആസിയ, ഹസന്റെ മകൻ റാഫിയുടെ ഭാര്യ ഷംന, റാഫിയുടെ മകൾ നിയ ഫാത്തിമ, ഹസന്റെ മകൾ നസ്രത്ത്, നസ്രത്തിന്റെ മക്കളായ റിഫ മറിയം, റിൻഷ.