20 ലക്ഷം നൽകാതെ ലീഗ് പറ്റിച്ചെന്ന് രാധിക വെമുല; ഇല്ലെന്ന് മുനീർ

രാധിക വെമുല കേരളത്തിൽ എത്തിയപ്പോൾ (ഫയൽ ചിത്രം)

വിജയവാഡ∙ വീടു നിർമിക്കാൻ പണം നൽകുമെന്ന വാഗ്ദാനം രണ്ടുവര്‍ഷം പിന്നിട്ടിട്ടും മുസ്‌ലിം ലീഗ് പാലിച്ചില്ലെന്ന ആരോപണവുമായി രാധികാ വെമുല. 2016ൽ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർഥിയും പിഎച്ച്ഡി ഗവേഷകനുമായ രോഹിത് വെമുലയുടെ മാതാവാണു രാധിക. വീടു നിര്‍മിക്കാന്‍ വാഗ്ദാനം ചെയ്ത 20 ലക്ഷം രൂപ രണ്ടുവര്‍ഷം പിന്നിട്ടിട്ടും തന്നിട്ടില്ലെന്നാണു രാധികയുടെ ആരോപണം.

ഹോസ്റ്റൽമുറിയിൽ രോഹിത് ആത്മഹത്യ ചെയ്തു ദിവസങ്ങള്‍ക്കകമാണു കുടുംബത്തിനു സ്വന്തമായി വീട് നിര്‍മിക്കാന്‍ 20 ലക്ഷം രൂപ നല്‍കുമെന്ന് ലീഗ് പ്രഖ്യാപിച്ചത്. വീടിനായി വിജയവാഡയ്ക്കും ഗുണ്ടൂരിനും ഇടയിലുള്ള കൊപ്പുരാവുരുവിൽ ലീഗ് സ്ഥലം കണ്ടെത്തിയെന്നും പറഞ്ഞുകേട്ടു. കേരളത്തില്‍ ആയിരക്കണക്കിനു പേർ പങ്കെടുത്ത ചടങ്ങിലാണു ധനസഹായം വാഗ്ദാനം ചെയ്തത്. എന്നാൽ, രാഷ്ട്രീയ നേട്ടത്തിനായി ലീഗ് സംഭവം ഉപയോഗിക്കുകയായിരുന്നെന്നു രാധിക ആരോപിച്ചു.

അതേസമയം, രാധികയ്ക്ക് 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നതായി ലീഗ് നേതാവും എംഎൽഎയുമായ എം.കെ. മുനീർ വാർത്താ ഏജൻസി എഎൻഐയോടു പ്രതികരിച്ചു. ചെക്ക് മടങ്ങിയെന്ന കാര്യം വാർത്തയിലൂടെയാണ് അറിഞ്ഞത്. ഇതുവരെ നേതാക്കളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വാഗ്ദാനത്തിൽനിന്നു പാർട്ടി പിന്മാറില്ലെന്നും മുനീർ വ്യക്തമാക്കി.