മോഹൻ ലാൽ ‘അമ്മ’ പ്രസിഡന്റ്; നന്ദിയോടെ യാത്ര പറഞ്ഞ് ഇന്നസന്റ്

കൊച്ചി∙ താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇനി മോഹൻ ലാൽ. ഇന്നസന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹൻ ലാൽ ഇനി ‘അമ്മ’യെ നയിക്കുക. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുയർന്നു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിലാണു തീരുമാനം.

എംപിയായ സാഹചര്യത്തിൽ പ്രസിഡന്റ് പദവി ഒഴിയുകയാണെന്ന് ഇന്നസന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലുള്ള സംഘടനാ മികവും തന്നെ ലോക്സഭാ സ്ഥാനാർഥിയാക്കിയപ്പോൾ പാർട്ടിയുടെ മനസ്സിലുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എംപിയായപ്പോഴും ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തിരുന്നതിന്റെ ഗുണം ലഭിച്ചിരുന്നു. സംഘടനാ മികവാണ് അതിൽ പ്രധാനം. ഇതൊന്നും മറക്കാനാകില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി. 

മോഹൻ ലാലിനെതിരെ ആരും മത്സരിക്കാനില്ലാതിരുന്നതിനാൽ ഐകകണ്ഠ്യേനയാണു തിരഞ്ഞെടുത്തത്. പുതുതായി 11 നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു: ആസിഫ് അലി, അജു വര്‍ഗീസ്, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, സുധീര്‍ കരമന, ടിനി ടോം, രചന നാരായണന്‍ക്കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് നിർവാഹക സമിതി.

സംഘടനയുടെ ചരിത്രത്തിലാദ്യമായി മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചാണു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സമ്മേളനം ചേർന്നത്. പതിവു പത്രസമ്മേളനവും ഒഴിവാക്കി. പകരം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഉൾപ്പെടെയുള്ള സമ്മേളന നടപടികൾ ഫെയ്സ്ബുക് വഴി തൽസമയം കാണിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ‘അമ്മ’യുടെ ഔദ്യോഗിക പേജിൽ യോഗത്തിന്റെ ചില വിഡിയോകളും ഷെയർ ചെയ്തിരുന്നു.