ആഘോഷങ്ങളില്ല: സപ്തതി നിറവിൽ വി.എം.സുധീരൻ

70–ാം പിറന്നാളാഘോഷിക്കാൻ തൃശൂർ കാളത്തോട് തണൽ അഗതിമന്ദിരത്തിലെത്തിയ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ചിത്രം: ഫഹദ് മുനീർ.

തൃശൂർ ∙ സപ്തതി നിറവിൽ എത്തിയ മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനു ‘തണൽ’ അന്തേവാസികളുടെ സ്നേഹാദരം. കമാനങ്ങളും ഫ്ലെക്സുകളും നെടുനീളൻ ആഘോഷ യോഗങ്ങളും ഒഴിവാക്കി കാളത്തോട് ‘തണൽ’ അഗതിമന്ദിരത്തിലായിരുന്നു സുധീരന്റെ 70–ാം പിറന്നാൾ ആഘോഷം. തണൽ മന്ദിരത്തിലേക്കെത്തിയ അദേഹത്തെ കുരുന്നുകൾ പൂക്കളുമായി ‘ഹാപ്പി ബർത്ത്ഡേ’ പാടി സ്വീകരിച്ചു. തുടർന്ന് അന്തേവാസികളെയും രോഗികളെയും സന്ദർശിച്ചു.

ജാതി മത ചിന്തകൾക്കതീതമായി പാവപ്പെട്ടവരുടെ കൂടെ ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജീവിതത്തിന്റെ ബാക്കിക്കാലവും പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദേഹം പറഞ്ഞു. പിന്നീട് അന്തേവാസികളോടൊപ്പമിരുന്നു ഭക്ഷണം കഴിച്ചു. സുധീരന്റെ ഭാര്യ ലത, ജേഷ്ഠൻ ഡോ.വി.എം.മനോഹരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.