ദിലീപ് വിഷയം: അമ്മയോടു വിയോജിച്ച് കമൽഹാസൻ; ഡബ്ല്യുസിസിക്കു പിന്തുണ

കമൽഹാസൻ

കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെതിരെ കമൽഹാസനും. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ ‘അമ്മ’യിലേക്കു തിരിച്ചെടുക്കേണ്ടത്. സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നിലപാടുകളെ താൻ പിന്തുണയ്ക്കുന്നെന്നും കമല്‍ പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നു. എന്നാൽ സത്യത്തിൽ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളിൽ സെൻസർഷിപ്പുണ്ട്. സർട്ടിഫിക്കറ്റ് മതി, കട്ടുകൾ വേണ്ട സിനിമയിൽ എന്നു ശ്യാം ബെനഗൽ പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര നിർമാതാക്കൾക്കു നിർദേശം നല്‍കാനാണു സെൻസർഷിപ്പിനു താൽപര്യം. പക്ഷേ അതു ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിട്ടാൽ പോരേ? എന്തു കാണണം, എന്തു കാണേണ്ട എന്ന കാര്യത്തിൽ. ഇതു കുട്ടികൾക്ക് അല്ലെങ്കില്‍ മുതിർന്നവർക്ക് എന്ന സർട്ടിഫിക്കറ്റ് മതി. കട്ടുകൾ വേണ്ട – മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ കമൽ ഹാസൻ വ്യക്തമാക്കി

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതും ആലോചനയിലുണ്ട്. അഭിനയിക്കാനറിയില്ല എന്നതാണു മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടപ്പെടാനുള്ള പ്രധാനകാരണം. ചോദ്യങ്ങളെ എന്നും ഇഷ്ടപ്പെടുന്ന ആളാണു താന്‍. രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും ചോദ്യങ്ങളെ ഭയക്കുന്നില്ല. സ്വാതന്ത്ര്യത്തിലാണു ജനാധിപത്യ സര്‍ക്കാരിന്റെ അടിത്തറ. ജനങ്ങള്‍ തന്നെ നല്ല നടന്മാരായിക്കഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇനി അഭിനയിക്കേണ്ട സാഹചര്യമില്ലെന്നും കമൽ പറഞ്ഞു.