അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ ജനാധിപത്യമില്ല: കനിമൊഴി

കൊച്ചി∙ സംസാരിക്കാനും ചിന്തിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ ജനാധിപത്യവുമില്ലെന്ന് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. പലതരം അഭിപ്രായങ്ങളിലാണ് ജനാധിപത്യം കെട്ടിപ്പടുക്കുന്നത്. സ്വതന്ത്ര മാധ്യമം എന്ന ഒന്ന് ഇന്നില്ല. ഭരിക്കുന്ന പാർട്ടിയെ വിമർശിക്കുമ്പോൾ നിരോധനങ്ങളും നിയന്ത്രണങ്ങളും വരുന്നു. കേസുകള്‍ നേരിടേണ്ടി വരുന്നു. മിക്ക മാധ്യമ സ്ഥാപനങ്ങളും കോർപറേറ്റുകളായി. പലതരം മത്സരങ്ങള്‍ ശക്തമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മാധ്യമ പ്രവർത്തകരെ കാണാതാകുന്നു, അവർക്കു നേരെ ഭീഷണികളുണ്ടാകുന്നു. തമിഴ്‌നാട്ടിലും ഈ അവസ്ഥ ഇത്രയേറെ മോശമായ മറ്റൊരു കാലമില്ലെന്നും കനിമൊഴി പറഞ്ഞു. ‘സ്വതന്ത്ര മാധ്യമരംഗം ഭീഷണിയിലാണോ?’ എന്ന വിഷയത്തിൽ മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു കനിമൊഴി.

LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്

പൊതുരംഗത്തേക്കു വരുന്ന ഏതു വനിതയ്ക്കു നേരെയും വ്യക്തിപരമായ അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ച്. പൊതുരംഗത്ത്, അവരുടെ തൊഴിൽ മേഖലയിൽ മികച്ച വിജയം നേടുന്നവരെ തിരികെ വീട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നത്. അക്കാര്യം തിരിച്ചറിഞ്ഞാൽ മാത്രമേ അവയെ നേരിടാനാകൂ, വിജയം വരിക്കാനാകൂ.

എല്ലാറ്റിനെയും നമുക്ക് അടിയന്തരാവസ്ഥയുമായി താരതമ്യപ്പെടുത്താനാകില്ല. അതിനുമപ്പുറത്തേക്ക് അന്വേഷണങ്ങൾ പോകണം. മാധ്യമങ്ങൾ മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നവരും പ്രതിപക്ഷ പാർട്ടികളുമെല്ലാം വേട്ടയാടപ്പെടുകയാണ്. മന്ത്രിയെപ്പറ്റിയോ ഭരണത്തെപ്പറ്റിയോ എഴുതിയാൽ ഇന്നു ജീവനു പോലും ഭീഷണിയാണ്.

തൂത്തുക്കുടിയിലെ ജനങ്ങൾ അവരുടെ ഭാവി തലമുറയ്ക്കു വേണ്ടി, പരിസ്ഥിതിക്കു വേണ്ടിയാണു പോരാടിയത്. എന്നാൽ അതു സർക്കാരിനെതിരെയായിരുന്നു. അവരെ വെടിവച്ചു കൊലപ്പെടുത്തിയാണു സർക്കാര്‍ മറുപടി നൽകിയത്. തങ്ങൾക്കെതിരെയുള്ള എല്ലാ ശബ്ദവും അടിച്ചൊതുക്കുകയാണു സർക്കാർ. മാധ്യമങ്ങളുടെ കാര്യത്തിലാണെങ്കിലും അതാണു സർക്കാര്‍ നയമെന്നും കനിമൊഴി വ്യക്തമാക്കി