ഭിന്നാഭിപ്രായം ദിലീപ് വിഷയത്തിൽ; പോരാട്ടം തുല്യനീതിക്കുവേണ്ടി: പത്മപ്രിയ

കൊച്ചി∙ ചലച്ചിത്രപ്രവർത്തകരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റും (അമ്മ) വിമൻ ഇൻ സിനിമാ കലക്ടീവും (ഡബ്ല്യൂസിസി) തമ്മിലുള്ള പ്രശ്നങ്ങള്‍ പെട്ടന്നുതന്നെ പരിഹരിക്കുന്നതാണു സിനിമാമേഖലയ്ക്കു ഗുണമെന്നു നടി പത്മപ്രിയ. ലിംഗ വിവേചനത്തിനെതിരെയും തുല്യനീതിക്കുവേണ്ടിയുമുള്ള പോരാട്ടമാണ് വനിതാകൂട്ടായ്മയുടേത്. ഡബ്ല്യുസിസിയുടെ നിലപാടുകളെ നടന്‍ കമല്‍ഹാസന്‍ പിന്തുണച്ചതില്‍ നന്ദിയും സന്തോഷവുമുണ്ടെന്നും പത്മപ്രിയ മനോരമ ന്യൂസിനോടു പറഞ്ഞു.

താരസംഘടനയായ അമ്മയ്ക്ക് എതിരാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണു നിലനില്‍ക്കുന്നത്. ലിംഗപരായ വിവേചനമുള്ളിടത്ത് അതു തിരുത്തി മുന്നോട്ടുപോകാനാണു വനിതാ കൂട്ടായ്മ ആവശ്യപ്പെടുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ചയുണ്ടാകണം. അത് വൈകാതെ അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും പത്മപ്രിയ പറഞ്ഞു.

മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ ഡബ്ല്യുസിസിയുടെ നിലപാടുകള്‍ക്ക് കമല്‍ഹാസന്‍ പിന്തുണ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അതിനർഥം കമല്‍ഹാസന്‍ അമ്മയ്ക്കെതിരാണ് എന്നല്ലെന്നും പത്മപ്രിയ പറഞ്ഞു.