മഴ: ചില ജില്ലകളിൽ വിദ്യാഭ്യാസ അവധി, പരീക്ഷ മാറ്റിവയ്ക്കാത്തതിൽ അന്വേഷണം

അതിജീവനത്തിന്റെ ബാലപാഠം... ഓരോ കാലവർഷവും ഏൽപ്പിക്കുന്ന ആഘാതങ്ങളെ അതിജീവിക്കുന്നത് ഇപ്പോൾ കുരുന്നുകൾക്കും മന:പാഠമായിക്കഴിഞ്ഞു. റോഡിലൂടെ നടന്നുപോകുന്ന ലാഘവം മതി ഈ ചങ്ങാട യാത്രയ്ക്കും പക്ഷേ ശ്രദ്ധ വേണമെന്ന് മാത്രം. ആറന്മുള എഴിക്കാട് കോളനിയിൽ നിന്ന്. ചിത്രം: അരവിന്ദ് വേണുഗോപാൽ

ആലപ്പുഴ∙ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. തിരുവല്ല താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയും ശനിയും അവധിയായിരിക്കും. 

കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പാടഗിരി, സീതാർകുണ്ട് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് 20,21 തീയതികളിൽ അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു.

കൈനകരി സെന്റ് ആന്റണീസ് ഹോസ്പിറ്റലിൽ വെള്ളം കയറിയ നിലയിൽ.

എംജി സർവകലാശാല 20നു നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വച്ചു. ഇക്കാര്യം 18നു തന്നെ വാര്‍ത്താക്കുറിപ്പിലൂടെ സർവകലാശാല അറിയിച്ചിരുന്നു.

എംജി പരീക്ഷയ്ക്ക് അവധി നൽകിയില്ല; അന്വേഷിക്കും

കനത്ത മഴയിൽ നാടുമുഴുവൻ മുങ്ങിയിട്ടും പരിക്ഷ മാറ്റിവയ്ക്കാതെ വിദ്യാർഥികളെ ബുദ്ധിമുട്ടിച്ച നടപടി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പരീക്ഷാ കൺട്രോളറോട് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. 16നാണ് കനത്ത മഴയത്തും വിദ്യാർഥികൾ പരീക്ഷയ്ക്കെത്തേണ്ടിവന്നത്. പരീക്ഷാ ഹാളിൽ വന്നപ്പോൾ സർവകലാശാല അധികൃതർ തിടുക്കത്തിൽ പരീക്ഷാമാറ്റിവച്ച വിവരം അറിയിച്ചത്. പല കോളജുകളിലും ചോദ്യപേപ്പറുകൾ പൊട്ടിച്ചുപോയി എന്നും ആരോപണം വന്നിരുന്നു. വൈസ് ചാൻസലർ ആ ദിവസങ്ങളിൽ  അവധിയിലായിരുന്നു. മറ്റെല്ലാ സർവകലാശാലകളും മഴയെ തുടർന്ന് പരീക്ഷാ മാറ്റിവച്ച വിവരം തലേന്നു തന്നെ അറിയിപ്പ് നൽകിയിരുന്നതിനാൽ വിദ്യാർഥികൾ ബുദ്ധിമുട്ടിയില്ല. പരീക്ഷ മാറ്റിവയ്ക്കുന്നതിൽ സിൻഡിക്കറ്റ് അംഗങ്ങൾ പലരും പലതട്ടിലായതിനാലാണ് സർവകലാശാല അധികൃതർക്ക് തീരുമാനമെടുക്കാന്‍ കഴിയാതെ പോയതെന്നാണ് വിവരം.