ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയെ ബോധിപ്പിക്കും

മന്ത്രി എ.കെ.ശശീന്ദ്രൻ

കൊച്ചി∙ കർണാടകയിലെ ബന്ദിപ്പൂർ വഴിയൂള്ള രാത്രിയാത്രാ നിരോധനം സംബന്ധിച്ചു സുപ്രീം കോടതിയിലുള്ള കേസിൽ സംസ്ഥാനത്തിന്റെ വാദങ്ങളുന്നയിക്കാൻ പ്രശസ്ത അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ നിയോഗിക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി നേതൃയോഗത്തിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേകസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കേസ് അടുത്തതവണ പരിഗണിക്കുന്നതിനു മുൻപു റിപ്പോർട്ട് നൽകാനാണു കോടതി പറഞ്ഞിരിക്കുന്നത്. നിരോധനം പിൻവലിക്കുന്നതിനെതിരെ കടുവ സംരക്ഷണസമിതി നൽകിയ പരാതി കൂടി വച്ച്, ഇതിനിടെ കർണാടക സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. പ്രശ്നം കേരള മുഖ്യമന്ത്രിയുമായി ചർച്ച നടത്തി പരിഹരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി കർണാടക മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു.

തുടർന്ന്, വന്യമൃഗങ്ങൾ റോഡ് മുറിച്ചു കടക്കുന്ന സ്ഥലങ്ങളിൽ മേൽപാതയും മറ്റിടങ്ങളിൽ വേലിയും നിർമിച്ചു പ്രശ്നം പരിഹരിക്കാമെന്ന ബദൽ നിർദേശം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം കർണാടകയുടെ മുന്നിൽ വച്ചു. ഇതിനോടു കേരളത്തിനു വിയോജിപ്പൊന്നുമില്ല. പ്രതീക്ഷ ഉയർത്തിയ ഈ നിർദേശം പക്ഷേ, കർണാടക തള്ളിയതായാണു വാർത്ത’ – മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.