കേരളത്തിൽ കനത്ത മഴ, പ്രളയം; സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മലകടന്ന് പുഴയിലേക്ക്... കനത്ത മഴയില്‍ ജലനിരപ്പു ഉയര്‍ന്നതിനെ തുടര്‍ന്നു ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജല സംഭരണിയായ ആനത്തോട് അണക്കെട്ട് തുറന്നപ്പോള്‍ വെള്ളം സ്‌പില്‍വേയിലൂടെ പമ്പയിലേക്ക് കുതിച്ചൊഴുകുന്നു. പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും മഞ്ഞും തുടരുകയാണ്. ചിത്രം . അരവിന്ദ് വേണുഗോപാല്‍

കൽപ്പറ്റ∙ കനത്ത മഴയെത്തുടർന്ന് വയനാട്ടിൽ ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാനിർദേശമാണു പുറപ്പെടുവിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയുടെ മൂന്നു സംഘവും ഹെലിക്കോപ്റ്ററും രംഗത്തുണ്ട്. അതേസമയം, സംസ്ഥാനത്തെ 22 അണക്കെട്ടുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. അണക്കെട്ടുകൾ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങൾ പോകരുത്. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുണ്ടായി. മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തും ഉരുൾപൊട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യന്ത്രി പിണറായി വിജയനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.

 ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂന്നാമത്തെ ജലസംഭരണിയായ പമ്പ ഡാം തുറക്കുന്നതിനു മുന്നോടിയായി റെഡ് അലർട് പ്രഖ്യാപിച്ചു. ജലനിരപ്പ് 986 മീറ്റർ കടന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലമ്പുഴ അണക്കെട്ടിനു സമീപം ഉരുൾപൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ സൈന്യത്തിന്റെ സേവനം തേടി. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടെത്തി. സംസ്ഥാനത്ത് ഇതുവരെ 23 മരണം. ഇടുക്കി ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 10 മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. വയനാട്ടിലും മൂന്നു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി. പെരിയാർവാലിയിൽ രണ്ടുപേരെ കാണാനില്ല. കനത്ത മഴയും ഉരുൾപൊട്ടലും ചിത്രങ്ങളും വിഡിയോയും സഹിതം വിശദമായി ചുവടെ...