16 സംസ്ഥാനങ്ങളിൽ രണ്ടു ദിവസം അതിശക്തമായ മഴ; ജാഗ്രത വേണമെന്ന് കേന്ദ്രം

മഴ ദുരിതത്തിൽനിന്ന്.

ന്യൂഡൽഹി∙ കേരളമുൾപ്പെടെ 16 സംസ്ഥാനങ്ങളിൽ അടുത്ത രണ്ടു ദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളികൾ അറബിക്കടലിന്റെ മധ്യഭാഗങ്ങളിലേക്കു പോകരുതെന്നും നിർദേശമുണ്ട്. ഉത്തരാഖണ്ഡ്, ബംഗാൾ, സിക്കിം, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾക്കാണു മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിനോടു ചേർന്ന പ്രദേശങ്ങളിലും കനത്ത മഴയാണു പ്രവചിക്കുന്നത്. ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും ഞായർ, തിങ്കൾ ദിവസങ്ങളില്‍ റെഡ് അലർട്ടും പുറപ്പെടുവിച്ചു. അറബിക്കടലിന്റെ പടിഞ്ഞാറ്, മധ്യഭാഗങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.

മൺസൂൺ മഴയിലും വെള്ളപ്പൊക്കങ്ങളിലും പെട്ട് ഇതുവരെ ഏഴു സംസ്ഥാനങ്ങളിലെ 718 പേർക്കു ജീവൻ നഷ്ടമായി. ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശ്– 171, ബംഗാൾ– 170, കേരളം– 178, മഹാരാഷ്ട്ര– 139 എന്നിങ്ങനെയാണു സംസ്ഥാനം തിരിച്ചുള്ള മരണനിരക്ക്. ഗുജറാത്തിൽ 52 പേർക്കും അസമിൽ 44 പേർക്കും ജീവൻ നഷ്ടമായി.