നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ദിലീപിന് നൽകില്ലെന്ന് ഹൈക്കോടതി

ദിലീപ്.

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മൊബൈൽ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണു ഹൈക്കോടതി തള്ളിയത്. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹര്‍ജികള്‍ നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

വിചാരണ വൈകിക്കാൻ ലക്ഷ്യമിട്ടാണു ദിലീപ് ഹര്‍ജികള്‍ നൽകിയതെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉപദ്രവിക്കപ്പെട്ട നടിക്കു നീതി ലഭ്യമാക്കേണ്ടതുണ്ട്. സിബിഐക്കു വിടാൻ തക്ക അസാധാരണ സാഹചര്യങ്ങൾ കേസിന് ഇല്ലെന്നും ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പറയാൻ പ്രതിക്ക് അവകാശമില്ലെന്നും സർക്കാർ വ്യക്തമാക്കി.

കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ദിലീപ് വിചാരണക്കോടതിയെയും സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടുകിട്ടേണ്ടത് പ്രതിഭാഗത്തിന്‍റെ അവകാശമാണെന്നു കാണിച്ചാണു ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന രേഖകള്‍ പ്രതിഭാഗത്തിനു നല്‍കരുതെന്നു പ്രോസിക്യൂഷന്‍ നിലപാടെടുത്തു.