നീരവ് മോദി യുകെയിലെന്നു സ്ഥിരീകരണം, വിട്ടുകിട്ടാന്‍ ഇന്ത്യ

നീരവ് മോദി

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിനെ ഇടനിലക്കാരാക്കി വായ്പതട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്ര വ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതാദ്യമായാണ് മോദിയുടെ സാന്നിധ്യം ബ്രിട്ടൻ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 13,500 കോടി രൂപയുടെ വായ്പതട്ടിപ്പു പുറത്തുവരുന്നതിന് ആഴ്ചകൾക്കു മുമ്പ്, ജനുവരിയിലാണ് നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ഇന്ത്യ വിട്ടത്. മോദി യുകെയിലുണ്ടെന്നും വിട്ടു കിട്ടാനായി ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ നേരത്തെ പാർലമെന്‍റിനെ അറിയിച്ചിരുന്നു, 

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മുഖേനെയാണ് നീരവ് മോദിയെ വിട്ടുനൽകാനുള്ള പ്രത്യേക അഭ്യർഥന ഇന്ത്യ കൈമാറിയിട്ടുള്ളത്. മറ്റൊരു തട്ടിപ്പുകേസിൽ ഇന്ത്യ തേടുന്ന മദ്യ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാനുള്ള നടപടികൾ യുകെയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ പതിനാറു വർഷത്തിനിടെ ഇന്ത്യ ഇത്തരത്തിൽ നൽകിയ ഒമ്പതു അപേക്ഷകൾ ബ്രിട്ടൻ തള്ളിയിരുന്നു.