ഓഖിയിൽ എല്ലാം തകർന്നു; ഒൻപതു മാസങ്ങൾ കഴിഞ്ഞിട്ടും തലചായ്ക്കാൻ ഇടമില്ലാതെ 15 കുടുംബങ്ങൾ

ഓഖിയിൽ തകർന്ന പൊന്നാനിയിലെ കടൽഭിത്തി.

മലപ്പുറം∙ ഒാഖി ദുരന്തത്തില്‍ വീടു നഷ്ടമായ പൊന്നാനിയിലെ മല്‍ത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. കഴിഞ്ഞ ഒൻപതുമാസമായി വാടകവീടുകളില്‍ കഴിയുകയാണിവര്‍. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പലരും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ്. 15 കുടുംബങ്ങളാണ് സര്‍ക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുന്നത്.

വാടക നല്‍കാന്‍ പണമില്ലാത്തവര്‍ തകര്‍ന്ന വീടുകളില്‍ കുഞ്ഞുങ്ങളുമായി കഴിയുന്ന സ്ഥിതിയാണ്. ഏതു സമയം വേണമെങ്കിലും അവശേഷിക്കുന്ന ഭാഗങ്ങള്‍ കടലെടുക്കുമെന്ന ഭീതിയിലാണിവർ. ഉറക്കമില്ലാതെ കുഞ്ഞുങ്ങള്‍ക്കു കാവലിരിക്കുകയാണ്. മൂന്നു മാസമായി വെറുംകൈയോടെയാണു കടലില്‍നിന്നു മടങ്ങിവരുന്നത്. ഇവിടെനിന്ന് എങ്ങോട്ടു പോകാനും ഇവർ തയാറാണ്. എത്രയും വേഗത്തിൽ 15 കുടുംബങ്ങളെയും പുനരധിവസിപ്പിക്കണമെന്ന അവശ്യം മാത്രമാണ് ഇവര്‍ക്കു സർക്കാരിനോടുള്ളത്.