ആദ്യമായി പ്രളയമുന്നറിയിപ്പ് മൊബൈലിൽ; നേതൃത്വം മലയാളിക്ക്

ഗോപാലകൃഷ്ണ ഭട്ട്.

തിരുവനന്തപുരം ∙ ഇന്ത്യയിലെ ആദ്യ സമഗ്ര പ്രളയമുന്നറിയിപ്പു സംവിധാനം കൊൽക്കത്തയിൽ ഒരുക്കുന്നതു മലയാളി. കാസർകോട് ബദിയടുക്ക സ്വദേശിയായ ഹൈഡ്രോ ജിയോളജിസ്റ്റ് ഗോപാകൃഷ്ണ ഭട്ടാണ് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിനു വേണ്ടി പ്രധാന കൺസൾട്ടന്റായി കൊൽക്കത്തയിൽ ഈ സംവിധാനം ഒരുക്കുന്നത്. ഒക്ടോബർ ആദ്യം പ്രവർത്തനം തുടങ്ങും.

രണ്ടു കോടി രൂപ ചെലവിൽ നാനൂറിലധികം അൾട്രാസോണിക് സെന്‍സറുകൾ നഗരത്തിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ സെൻസറുകൾ വഴി വെള്ളമെത്തുന്നതിന്റെ വിവരം തത്സമയം ലഭിക്കും. കനാലുകൾ, ജംക്‌ഷനുകൾ, സ്ഥാപനങ്ങൾ, ബസുകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി അഞ്ചുതരം സെൻസറുകളാണു സ്ഥാപിച്ചത്. ഇതിൽ നിന്നുള്ള വിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിദൂരത്തിരുന്നു വിലയിരുത്താം. ഏതൊക്കെ സ്ഥലങ്ങളെ ബാധിക്കുമെന്നു മുൻകൂട്ടികണ്ട് അവിടെയുള്ളവരുടെ മൊബൈൽ ഫോണിലേക്കു സന്ദേശം അയയ്ക്കാനാകും.

അണക്കെട്ടുകളുള്ള കേരളത്തിൽ ഈ സെൻസറുകൾ ഉപയോഗിച്ചാൽ ഷട്ടറുകൾ തുറക്കുമ്പോൾ അധികമായി എത്തുന്ന വെള്ളം എത്ര വ്യാപ്തിയിൽ പടരുമെന്നു മുൻകൂട്ടി കണക്കാക്കാം. 25,000 രൂപയാണ് ഒരു സെൻസറിന്റെ വില. രണ്ടാം ഘട്ടമായി മറ്റു പ്രകൃതിദുരന്തങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ കൊൽക്കത്തയിൽ ഒരുക്കുമെന്നു ഗോപാകൃഷ്ണ ഭട്ട് പറഞ്ഞു.

‌എഡിബിയുടെ അർബൻ ഫിനാൻസിങ് പാർട്ട്ണർഷിപ്പ് ഫെസിലിറ്റിയുടെ ഭാഗമായി ഏഴു കോടി രൂപ ഇതിനു നീക്കിവച്ചിട്ടുണ്ട്. 10 വർഷത്തിനിടെ കൊൽക്കത്തയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ജിഐഎസ് മാപ്പിങ്ങിലൂടെ 35 ലെയറുകളായി എഡിബി സൂക്ഷിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകളും മാപ്പിലെ വിവരങ്ങും ചേർത്താണു വിലയിരുത്തൽ പൂർത്തിയാക്കുന്നത്.

ഉപയോഗിക്കുന്ന സെൻസറുകൾ

ഐഒടി: പ്രളയസാധ്യതയുള്ള ട്രാഫിക് ജംക‌്ഷനുകൾ, സ്കൂളുകൾ, ആശുപത്രികൾ, മാളുകൾ, സർക്കാർ ഓഫിസുകൾ എന്നിവടങ്ങളിൽ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കുന്ന അസംഖ്യം സെൻസറുകൾ.

പമ്പിങ് സ്റ്റേഷൻ: പമ്പിങ് സ്റ്റേഷനുകള്‍/ഡാമുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ.

ലൊക്കേഷൻ: ബസുകളിൽ സ്ഥാപിക്കും. വെള്ളം പൊങ്ങിയാൽ ആദ്യം തടസപ്പെടുന്നതു ഗതാഗതമായതിനാൽ വ്യാപ്തി കൃത്യമായി മനസിലാക്കാം.

ഓട്ടമാറ്റിക് മഴമാപിനി: നിലവിലുള്ളതിനു പുറമേ പത്തിലധികം പുതിയ മഴമാപിനികൾ.

റിവർ സെൻസർ: കനാലുകളിലെയും നദികളിലെയും വെള്ളമുയരുന്നതു മനസ്സിലാക്കാൻ.

പ്രവർത്തനം ഇങ്ങനെ

ക്ലൗഡ് അധിഷ്ഠിതമായ സെർവറിലേക്കു സെൻസറുകളിലെ വിവരങ്ങൾ തത്സമയം എത്തുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം. പ്രളയം ബാധിക്കുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ട് അവിടെയുള്ളവർക്കു മൊബൈൽ അലർട്ടുകൾ നൽകും.