മലപ്പുറത്ത് ഭക്ഷണത്തിൽ വിഷം കലർത്തി വൻകവർച്ച; വീട്ടുജോലിക്കാരി ഒളിവിൽ

തമിഴ്നാട് സ്വദേശി മാരിയമ്മ.

മലപ്പുറം ∙ തിരൂർ ആലിങ്ങലിൽ വീട്ടുജോലിക്കാരി ഭക്ഷണത്തിലും ജ്യൂസിലും വിഷം കലർത്തി വൻ കവർച്ച നടത്തി. ആലിങ്ങൽ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു സംഭവം. ഞായറാഴ്ച രാവിലെ അയൽവീട്ടുകാർ വന്നപ്പോൾ വാതിലുകൾ തുറന്നു കിടക്കുന്നതാണു കണ്ടത്. വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, മകൾ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഇവരെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലേക്കും തുടർന്നു മെഡിക്കൽ കോളജിലേക്കും മാറ്റി.

തമിഴ്നാട് സ്വദേശിയായ വീട്ടുവേലക്കാരി മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിനെ തുടർന്നാണു മയക്കം ഉണ്ടായതെന്നു ബോധം തിരിച്ചുകിട്ടിയ സഫീദ പറഞ്ഞു. സ്വർണാഭരണങ്ങളും വീട്ടിലെ സാധനങ്ങളും നഷ്ടപ്പെട്ടു. സംഭവത്തിനു പിന്നിൽ വൻസംഘമാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത കവർച്ചയാണെന്നും പൊലീസ് പറഞ്ഞു. വേലക്കാരിയെ ഏർപ്പാടാക്കി നൽകിയ തിരൂർ പാൻബസാറിൽ താമസിക്കുന്ന മറ്റൊരു തമിഴ്നാട് സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.