മിന്നലാക്രമണത്തിൽ പങ്കെടുത്ത സൈനികനു ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു

ലാൻസ് നായിക് സന്ദീപ് സിങ്. ചിത്രം: എഎൻഐ, ട്വിറ്റർ

ശ്രീനഗർ∙ പാക്കിസ്ഥാനെതിരായ മിന്നലാക്രമണത്തിൽ പങ്കെടുത്ത സൈനികനു വീരമൃത്യു. പഞ്ചാബിലെ ഗുർദാസ്പുർ കോട്‍ല ഖുർദ് സ്വദേശി ലാൻസ് നായിക് സന്ദീപ് സിങ് (30) ആണു ജമ്മു കശ്മീരിലെ ടാങ്ധർ സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം ടാങ്ധർ സെക്ടറിൽ അഞ്ചു ഭീകരരെ തുരത്തുന്നതിൽ പങ്കാളിയായിരുന്ന സന്ദീപ് സിങ്ങിനു പ്രത്യാക്രമണത്തിൽ വെടിയേറ്റു. ഉടനെ 92 ബേസ് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്നു പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. 2007ൽ ആണ് സന്ദീപ് സൈന്യത്തിൽ ചേർന്നത്. വിവാഹിതനാണ്.

2016 സെപ്റ്റംബറിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ സന്ദീപ് സജീവമായിരുന്നു. ബദാമി ബാഗ് കന്റോൺമെന്റിൽ ലഫ്റ്റനന്റ് ജനറൽ എ.കെ.ഭട്ട്, ചിനാർ കോപ്സ് കമാൻഡർ, ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, സൈനികർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.