‘കലക്ടര്‍ ബ്രോ’ കൊച്ചിയിൽ ചികിത്സയിൽ; ആശങ്ക വേണ്ടെന്ന് സന്ദേശം

ചികിത്സയിൽ കഴിയുന്ന പ്രശാന്ത് നായർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം.

കൊച്ചി∙ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ‘കലക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ കൊച്ചിയിലെ ആശുപത്രിയിയിൽ ചികിത്സയിൽ. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണ്. നേരത്തേ കണ്ടുപിടിച്ചതിനാൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സ തേടിയെത്തിയ പ്രശാന്തിനൊപ്പം പലരും സെൽഫിയെടുക്കുകയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. ഫോട്ടോ കണ്ടു പലരും വിവരം അന്വേഷിച്ച് ഫോൺ വിളിക്കുകയും സന്ദേശങ്ങളയയ്ക്കുകയും ചെയ്തു. എല്ലാവർക്കുമുള്ള മറുപടിയായി പ്രശാന്ത് നായർ തന്നെ ഇൻസ്റ്റഗ്രാമില്‍ വിവരങ്ങളറിയിച്ചു ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.

ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രം സഹിതമാണു കുറിപ്പ്. മകൾ അമ്മുവാണു ചിത്രമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പല പരിശോധനകളും എംആര്‍ഐ സ്‌കാനിങും കഴിഞ്ഞു. മരുന്നുകളോടു നന്നായി പ്രതികരിക്കുന്നുണ്ട്. ജീവിതം എല്ലാദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു. മകളെടുത്ത ചിത്രം നല്ലതാണെന്നും രോഗിയുടെ ‘അയ്യോ പാവം’ ഭാവം കിട്ടിയിട്ടുണ്ടെന്നും പ്രശാന്ത് കുറിപ്പിൽ പറയുന്നു.

കോഴിക്കോട് കലക്ടറായിരിക്കെ നടപ്പിലാക്കിയ പദ്ധതികളിലൂടെ ജനകീയനായപ്പോഴാണു പ്രശാന്ത് നായർക്കു കലക്ടർ ബ്രോ എന്ന പേരുകിട്ടിയത്. കുറച്ചുനാൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പ്രളയ സമയത്തു കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുന്നിലുണ്ടായിരുന്നു. എത്രയും പെട്ടെന്നു തിരിച്ചുവരാനാകട്ടെ എന്ന് ഒട്ടേറെ പേർ അദ്ദേഹത്തിന് രോഗശാന്തി നേർന്നു.