ഗൗരി ലങ്കേഷ് വധം: നാലു പേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ഗൗരി ലങ്കേഷ്.

‌മംഗളൂരു∙ പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു നോട്ടിസ് ലഭിച്ച നാലു പേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സുള്ള്യ സ്വദേശികളായ മോഹൻ, എം.യതീഷ്, ബി.യതീൻ, കുമുദാക്ഷ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു മംഗളൂരു ജില്ലാ സെഷൻസ് കോടതി തള്ളിയത്.

ചോദ്യം ചെയ്യലിനു ജൂലൈ 30ന് ഹാജരാവാനാണ് അന്വേഷണ സംഘം നോട്ടിസ് നൽകിയത്. എന്നാൽ ഹാജരായില്ല. ഓഗസ്റ്റ് ഏഴിനാണു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്ത കേസിനു മംഗളൂരുവിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്ന് അഡീ. പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. വാദങ്ങൾ അംഗീകരിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി.