വാട്സാപ് ചാറ്റിങ്ങിനെ ഭാര്യ എതിർത്തു; യുവാവും യുവതിയും ജീവനൊടുക്കി

ഹൈദരാബാദ്∙ വാട്സാപ് ചാറ്റിങ്ങിനെപ്പറ്റി ഭാര്യ പരാതിപ്പെട്ടതു സഹിക്കാനാവാതെ യുവാവും പെൺസുഹൃത്തും ജീവനൊടുക്കി. സെക്കന്തരാബാദിലെ ഈസ്റ്റ് മരേദ്പള്ളിയിലാണു സംഭവം. ഇലക്ട്രീഷ്യൻ കെ.ശിവകുമാർ (27), ഇയാളുടെ സുഹൃത്ത് സി. വെണ്ണില (19) എന്നിവരാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ആണ് ശിവകുമാറിന്റെ കല്യാണം കഴിഞ്ഞത്. ചെറിയ കാര്യങ്ങൾക്കു ദമ്പതികൾ വഴക്കിടുക പതിവായിരുന്നു. പെൺസുഹൃത്തുമായുള്ള ശിവകുമാറിന്റെ വാട്സാപ് ചാറ്റിങ്ങിനെപ്പറ്റി ഭാര്യ നിരന്തരം പരാതി പറയുമായിരുന്നു. ഇതിൽ മനംനൊത്ത ശിവകുമാർ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.

ശനിയാഴ്ചയായിരുന്നു ശിവകുമാറിന്റെ മരണം. സംഭവമറിഞ്ഞ വെണ്ണില, വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തു വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഈ സമയം വീട്ടിലെത്തിയ സുഹൃത്ത് വെണ്ണിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരിച്ചു. സംഭവത്തിൽ പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു.