മ്യാൻമറിലേക്കു തിരിച്ചുപോകില്ല, കൊല്ലപ്പെടുമെന്നു ഭീതി: രോഹിൻഗ്യൻ അഭയാർഥികൾ

ന്യൂഡൽഹിയിലെ ക്യാംപിലുണ്ടായിരുന്ന രോഹിൻഗ്യൻ അഭയാർഥികൾ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ഇന്ത്യൻ ക്യാംപുകളിൽ കഴിയുന്ന രോഹിൻഗ്യൻ അഭയാർഥികളെ മ്യാൻമറിലേക്കു നാടുകടത്താനുള്ള നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഭയാർഥികൾ. പലരും തിരിച്ചുപോകാൻ വിസമ്മതം പ്രകടിപ്പിക്കുകയാണ്. സമാധാനം ഉറപ്പാക്കാതെ തിരിച്ചുപോകാനാകില്ലെന്നാണവർ പറയുന്നത്. വെള്ളിയാഴ്ച ഏഴു രോഹിൻഗ്യൻ അഭയാർഥികളെ കേന്ദ്രസർക്കാർ മ്യാൻമറിലേക്കു നാടുകടത്തിയിരുന്നു.

തിരിച്ചയച്ചവർ വലിയ താമസമില്ലാതെ കൊല്ലപ്പെടുമെന്നാണ് ഇന്ത്യയിലെ ക്യാംപുകളിൽ കഴിയുന്നവരുടെ ഭയം. 2005 മുതൽ ഇന്ത്യയിൽ അഭയാർഥികളായവർ ഇക്കൂട്ടത്തിലുണ്ട്. വീസ നീട്ടി നൽകുന്നതല്ലാതെ മറ്റൊന്നും ഇന്ത്യൻ സർക്കാരുകൾ നൽകിയിരുന്നില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ 2017 മുതൽ ഇതും അനുവദിക്കുന്നില്ല. ഞങ്ങളുടെ രാജ്യത്ത് ഇപ്പോഴും സമാധാനമില്ലെന്നും വീടുകൾ അഗ്നിക്കിരയാക്കുന്നത് തുടരുകയാണെന്നും അവർ പറയുന്നു.