12 ലക്ഷത്തോളം റെയിൽവേ ജീവനക്കാർക്കു ബോണസ്; ചെലവ് 2044 കോടി

ന്യൂഡൽഹി∙ 12 ലക്ഷത്തോളം റെയിൽവേ ജീവനക്കാർക്കു നല്ല വാർത്ത. ഇവർക്കുള്ള ബോണസിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 11.91 ലക്ഷം നോൺ ഗസറ്റഡ് ജീവനക്കാർക്കു ബോണസ് നൽകാനായി 2044.31 കോടിയാണു സർക്കാർ അനുവദിച്ചത്. 78 ദിവസം കണക്കാക്കി ഓരോ ജീവനക്കാർക്കും 17,951 രൂപ വരെ ലഭിക്കുമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.

കാലാനുസൃത മാറ്റത്തിനു പ്രാപ്തമാക്കാനായി നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് (എൻസിവിടി), നാഷനൽ സ്കിൽ ഡവലപ്മെന്റ് ഏജൻസി (എൻഎസ്ഡിഎ) എന്നിവയെ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ എഡ്യുക്കേഷൻ ആൻഡ് ട്രെയിനിങ്ങിൽ (എൻസിവിഇടി) ലയിപ്പിക്കാനും തീരുമാനിച്ചു.

ആന്ധ്രപ്രദേശിലെ തിരുപ്പതി, ഒഡിഷയിലെ ബെർഹാംപുർ എന്നിവിടങ്ങളിൽ ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച്) ക്യാംപസുകൾ സ്ഥാപിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 3074 കോടി രൂപയാണ് അനുവദിച്ചത്.