അതു ലൈംഗിക പീഡനമല്ല: വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി

രേവതി (ഫയൽ ചിത്രം)

കൊച്ചി∙ ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. വര്‍ഷങ്ങള്‍ക്കുമുന്‍പ് 17കാരിയായ പെണ്‍കുട്ടി അര്‍ധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നുപറഞ്ഞതു ലൈംഗികപീഡനം ഉദ്ദേശിച്ചായിരുന്നില്ലെന്നു രേവതി വ്യക്തമാക്കി. അര്‍ധരാത്രി തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതിനെത്തുടര്‍ന്നു ഭയപ്പെട്ടാണു പെണ്‍കുട്ടി തന്നെ വിളിച്ചത്.

പെണ്‍കുട്ടിയും മുത്തശ്ശിയും താനും അന്നുമുഴുവന്‍ ഭയന്ന് ഉറങ്ങാതിരുന്നുവെന്നും രേവതി വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ശനിയാഴ്ചത്തെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയതിനെത്തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ടായിരുന്നു. ‌‌ഇതേത്തുടർന്നാണ് രേവതി വിശദീകരണക്കുറിപ്പ് ഇറക്കിയത്. അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.