‘മീ ടൂ’ ഗൂഗിളിലും; ആന്‍ഡ്രോയിഡിന്റെ പിതാവിനെ പുറത്താക്കിയതാണെന്ന് വെളിപ്പെടുത്തല്‍

ആൻഡി റൂബിൻ (ഫയൽ ചിത്രം)

സാൻഫ്രാൻസിസ്കോ∙ ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ ലൈംഗികാരോപണത്തെ തുടര്‍ന്നു ഗൂഗിള്‍ പുറത്താക്കിയതാണെന്നു വെളിപ്പെടുത്തല്‍. 2014 ഒക്ടോബറിലായിരുന്നു റൂബിന്‍ ഗൂഗിളിനോടു വിടപറഞ്ഞത്. അന്നു മൂടിവയ്ക്കപ്പെട്ട രഹസ്യമാണു ന്യൂയോര്‍ക്ക് ടൈംസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ഇതുവരെ 50ന് അടുത്ത് ജീവനക്കാരെ പുറത്താക്കിയതായി ഗൂഗിള്‍ സമ്മതിക്കുന്നു.

‘ആന്‍ഡി റൂബിന് എല്ലാവിധ ആശംസകളും നല്‍കുന്നു. തുടങ്ങാന്‍ പോകുന്ന പുതിയ സംരംഭം വന്‍ വിജയമായി തീരട്ടെ’ – 2014 ഒക്ടോബറില്‍ റൂബിന്‍ ഗൂഗിളിനോടു വിടപറഞ്ഞപ്പോള്‍ ചീഫ് ലാറി പേജ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. 90 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായി നല്‍കി രാജകീയ യാത്രയയ്പ്പായിരുന്നു അന്നു റൂബിനു ലഭിച്ചത്. എന്നാല്‍ റൂബിന്‍ പുറത്തുപോയതല്ല. ഗുരുതരമായ ലൈംഗികാരോപണത്തെ തുടര്‍ന്നു ഗൂഗിള്‍ പുറത്താക്കിയതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലാറി പേജ് റൂബിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് ആഗോള ഇന്റര്‍നെറ്റ് ഭീമന്‍ ഇത്രകാലം മൂടിവച്ച രഹസ്യം പുറത്തുവിട്ടത്.

റൂബിനെതിരെ മാത്രമല്ല മറ്റു രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. പണത്തിന്റെ സ്വാധീനത്താല്‍ അതും പുറത്തുവന്നലില്ല. ‘മീ ടൂ’ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗൂഗിളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നടപടികള്‍ ശക്തമാക്കുന്നു എന്ന് അറിയിച്ചുകൊണ്ട് സിഇഒ സുന്ദര്‍ പിച്ചെ ജീവനക്കാര്‍ക്കയച്ച കത്തിലൂടെയാണു വെളിപ്പെടുത്തലുകള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

റൂബിന്‍ മാത്രമല്ല 13 സീനിയര്‍ മാനേജര്‍മാരടക്കം 48 ജീവനക്കാരെയാണു ഗുരുതരമായ ലൈംഗികാരോപണങ്ങളെ തുടര്‍ന്നു ഗൂഗിള്‍ ഇതുവരെ പുറത്താക്കിയത്. പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വിപണി മൂല്യത്തില്‍ മൂന്ന് ശതമാനംവരെ ഇടിവ് സംഭവിച്ചു.