യുഎസിൽ പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് ഇനി പൗരത്വമില്ല: കടുപ്പിച്ച് ട്രംപ്

ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ യുഎസിൽ പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്ന രീതിക്കു മാറ്റം വരുത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിയമത്തില്‍ മാറ്റം വരുത്താന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡർ ഇറക്കാൻ ട്രംപ് തയാറെടുക്കുന്നതായാണു വിവരം. 

കുടിയേറ്റത്തിനെതിരെ കർശന നിലപാടെടുക്കുന്ന ട്രംപിന്റെ നിർണായക ചുവടുവയ്പാണിത്. ‘ഒരാൾ ഇവിടെ വരുന്നു. അയാൾക്കു കുഞ്ഞുണ്ടാകുന്നു. ആ കുഞ്ഞിനു യുഎസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വർഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യുഎസിൽ മാത്രമാണ്. തികച്ചും വിഡ്ഢിത്തമാണിത്’– അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

ഭരണഘടനാ ഭേദഗതിയിലൂടെയേ ഈ അവകാശം സാധാരണ നിലയ്ക്ക് എടുത്തുമാറ്റാനാകൂ. എന്നാല്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച്‌ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധർ ട്രംപിനെ അറിയിച്ചെന്നാണു സൂചന. ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രവാസികൾക്കു തിരിച്ചടിയാകുന്ന തീരുമാനമാണിത്.