രാജ്യത്ത് ഏറ്റവുമധികം മഴ പെയ്ത ജില്ല; ‘ഒക്ടോബർ റെക്കോർഡിട്ട്’ പത്തനംതിട്ട

കോട്ടയം∙ മഴ കേരളത്തെ കൈവിടുന്നില്ല. കാലവർഷം ഒഴിഞ്ഞതിനു ശേഷവും ഒക്ടോബറിൽ സംസ്ഥാനത്ത് ആകെ പെയ്തത് 30.4 സെ.മീ. മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഒക്ടോബറിൽ രാജ്യത്തെ അധിക മഴ ലഭിച്ചത് കേരളത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലും മാത്രം.

കേരളത്തിൽ 4 ശതമാനം മഴ ലഭിക്കേണ്ടതിലും അധികം പെയ്തു. ആൻഡമാനിൽ ഇത് ഒരു ശതമാനം മാത്രമാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അൻപതു ശതമാനത്തിൽ താഴെ മാത്രമാണു മഴ ലഭിച്ചത്. കേരളത്തിലാണു കഴിഞ്ഞ മാസം ഏറ്റവും അധികം  മഴ രേഖപ്പെടുത്തിയതും.

ഒക്ടോബറിൽ രാജ്യത്ത് ഏറ്റവും അധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 36 സെ.മീ. പെയ്യേണ്ടിടത്ത് 62 സെ.മീ. മഴ ലഭിച്ചു. രണ്ടാം സ്ഥാനം എറണാകുളത്തിനും (40 സെ.മീ.) മൂന്നാം സ്ഥാനം കോട്ടയത്തിനുമാണ് (38 സെ.മീ.).

ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലവർഷ സമയത്ത് സംസ്ഥാനത്ത് 252 സെ.മീ. മഴ ലഭിച്ചിരുന്നു. അന്ന് ഇടുക്കി ജില്ലയ്ക്ക് (382 സെ.മീ.) ദേശീയ തലത്തിൽ രണ്ടാം സ്ഥാനമായിരുന്നു.  കർണാടകത്തിലെ ഉഡുപ്പിയായിരുന്നു ഒന്നാം സ്ഥാനത്ത്. ഒക്ടോബറിൽ പക്ഷേ ഇടുക്കിയിൽ 33 സെ.മീ. മഴയാണു ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാളും അഞ്ചു ശതമാനം മഴ കുറവായിരുന്നു.