സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയുന്നതിനു സമിതി: ഹർജി 26 ലേക്ക് മാറ്റി

കൊച്ചി∙ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയുന്നതിനു സമിതി വേണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്‌ള്യുസിസി)ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി. ഡബ്ല്യുസിസിയുടെ ഹർജിയിൽ നിലപാടറിയിക്കാൻ സിനിമാ സംഘടനകൾ കോടതിയിൽ സാവകാശം തേടിയതിനെ തുടർന്നാണ് ഇത്.

ഹര്‍ജിയില്‍ എഎംഎംഎ ഉൾപ്പടെയുള്ള സംഘടനകൾക്കു കോടതി നേരത്തേ നോട്ടിസ് അയച്ചിരുന്നു. ഡബ്‌ള്യുസിസി അംഗങ്ങളായ പദ്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.

തൊഴിലിടങ്ങളിലെ പീഡനം തടയുന്നതിനു പ്രത്യേക സമിതി വേണമെന്നുള്ള സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഡബ്‌ളിയുസിസി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധിയിൽ ചില സിനിമാ സംഘടനകൾ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇരകൾക്കായി സിനിമാ സംഘടനകൾക്കു സാഹചര്യമുണ്ടെന്നു ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു. അഭിനേതാക്കളുടെ സംഘടന എഎംഎംഎയെ പേരെടുത്തു പറഞ്ഞായിരുന്നു ഹർജി നൽകിയിരുന്നത്. എഎംഎംഎയും സർക്കാരുമാണ് ഹർജിയിലെ എതിർ കക്ഷികൾ.