എല്ലാം ദൈവത്തിന്റെ വിധിയെന്ന് സനലിന്റെ ഭാര്യ; ഉപവാസം അവസാനിപ്പിച്ചു

വിജി കുഞ്ഞിനൊപ്പം

തിരുവനന്തപുരം ∙ ദൈവത്തിന്റെ വിധി നടപ്പിലായെന്ന് മരിച്ച സനലിന്റെ ഭാര്യ വിജി. ഒരാഴ്ചയായിട്ടും ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിജി ഇന്ന് രാവിലെ സത്യാഗ്രഹം ആരംഭിച്ചിരുന്നു. സനല്‍ കാറിടിച്ചു മരിച്ച സ്ഥലത്തായിരുന്നു രാവിലെ എട്ടു മണിയോടെ സത്യാഗ്രഹം തുടങ്ങിയത്.

സത്യാഗ്രഹം ആരംഭിച്ച് രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഡിവൈഎസ്പിയുടെ ആത്മഹത്യാ വാര്‍ത്തയെത്തി. പിന്നാലെ വിജി സത്യാഗ്രഹം അവസാനിപ്പിച്ചു. വിജിയുടെ സത്യാഗ്രഹത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു.

അതേസമയം ഡിവൈഎസ്പിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ജനകീയ സമരസമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. ഡിവൈഎസ്പിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാരൊക്കെയെന്ന് അന്വേഷിക്കണമെന്നും സമരം തുടരുമെന്നും ജനകീയ സമരസമിതി അറിയിച്ചു.