കാനനപാതയില്‍ വനംവകുപ്പു തടഞ്ഞ തീർഥാടകർ യാത്ര പുനരാരംഭിച്ചു

കാനന പാതയിൽ തടയപ്പെട്ട തീർഥാടകൻ മാധ്യമങ്ങളോടു സംസാരിക്കുന്നു.

കോട്ടയം∙ അഴുതയിൽ വനംവകുപ്പു തടഞ്ഞ രണ്ടു തീർഥാടകർ യാത്ര പുനരാരംഭിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടെയുണ്ട്. ചെന്നൈയിൽ നിന്നു 18 ദിവസം നടന്നാണ് ഇരുവരും എരുമേലിയിൽ എത്തിയത്. കാനനപാത വഴി ശബരിമലയിലേക്കു പോകാന്‍ എത്തിയ തീര്‍ഥാടകരെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഴുതയില്‍ തടയുകയായിരുന്നു. വനത്തിന് അകത്ത് ഭക്ഷണ സൗകര്യങ്ങള്‍ ഇല്ലാത്തതാണു തടയാന്‍ കാരണമെന്നു വനംവകുപ്പു വ്യക്തമാക്കി. 

ചെന്നൈയിൽനിന്നും മറ്റും കാൽനടയായി ദർശനത്തിന് എത്തിയവരാണ് ഇവരിൽ പലരും. 19 ദിവസമായി നടക്കുന്നവരുമുണ്ട് ഈ കൂട്ടത്തിൽ. മുന്‍ വർഷങ്ങളിലും ഇതുപോലെ എത്തിയിരുന്നെന്നും അന്നു പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ഇവർ പറയുന്നു. 17ന് തിരിച്ചുപോകാൻ ടിക്കറ്റ് എടുത്ത ഇവർക്ക് വന്യമൃഗങ്ങൾ ഉൾപ്പെടെയിറങ്ങുന്ന കാനന പാതയിലൂടെ ഇന്നു രാത്രി പോകാനാകുമോ എന്നു സംശയമാണ്. രാത്രിയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതിനാൽ വനം വകുപ്പിന്റെ ചെക്പോസ്റ്റിൽ ഇന്നിവർ കഴിയേണ്ടിവരുമെന്നാണ് സൂചന.