നെയ്യാറ്റിൻകര സനലിന്റെ മരണം: മൃതദേഹത്തിൽ മദ്യത്തിന് സമാന ഗന്ധമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ വാക്കുതർക്കത്തിനിടെ കാറിനു മുന്നിൽ ഡിവൈഎസ്പി: ബി.ഹരികുമാർ തള്ളിയിട്ടു കൊലപ്പെടുത്തിയ സനലിന്റെ മൃതദേഹത്തില്‍ മദ്യത്തിനു സമാനമായ ഗന്ധമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഫോട്ടോ മരണാനന്തരച്ചടങ്ങിനിടെ വീട്ടിൽ. – ഫയൽ ചിത്രം.

എന്നാൽ ആമാശയത്തിനുള്ളിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. സനലിനെ പൊലീസ് നിർബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

സനലിന്റെ ശരീരത്തിൽ‌നിന്ന് കണ്ടെത്തിയത് മദ്യത്തിന്റെ ഗന്ധം തന്നെയാണോയെന്ന് ഉറപ്പിക്കുക കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമായിരിക്കും. ഇതു സംബന്ധിച്ചുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

നവംബർ അഞ്ചിന് രാത്രി തിരുവനന്തപുരം കൊടങ്ങാവിളയിൽ‌ വച്ചാണു വാക്കുതർക്കത്തിനിടെ വാഹനത്തിന് മുന്നിലേക്കു വീണ് സനൽ മരിക്കുന്നത്. ഹരികുമാർ സനലിനെ കഴുത്തിനു പിടിച്ച് റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു. അറസ്റ്റ് ഒഴിവാക്കാൻ‌ ഒളിവിൽ പോയ ഹരികുമാറിനെ 13ന് തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടിൽ‌ മരിച്ചനിലയിലും കണ്ടെത്തി.